മലപ്പുറം: ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫിസ് റൂമും കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെരിന്തൽമണ്ണ ടൗണിലെ പട്ടാമ്പി റോഡിലെ വെള്ളാട്ട് പുത്തൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയ പാലക്കാട് വടക്കാഞ്ചേരി സ്വദേശി മാടവന വീട്ടിൽ വിശ്വനാഥനെയാണ് ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഏപ്രിൽ 13ന് രാത്രിയാണ് ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫിസും കുത്തിത്തുറന്ന് പ്രതി 33,000 രൂപ കവർന്നത്. മറ്റൊരു കേസിൽ അറസ്‌റ്റിലായ ഇയാളെ പെരിന്തൽമണ്ണ പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. മോഷണത്തെ തുടർന്ന് ക്ഷേത്ര കമ്മിറ്റി നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ പ്രതിയെ പിടികൂടാനായില്ല.
അതിനിടെയാണ് പാലക്കാട് കസബ പോലീസ് സ്‌റ്റേഷനിൽ മോഷണ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്‌ച വിശ്വനാഥനെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്ഷേത്രത്തിലെ മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് സമ്മതിച്ചത്. തുടർന്ന് ഇയാൾ ആലത്തൂർ സബ് ജയിലിൽ റിമാൻഡിലായിരുന്നു. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് വിശ്വനാഥൻ.
Read Also: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവം; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന