കാസർഗോഡ്: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. സ്വർണ വ്യാപാരി മഹാരാഷ്‌ട്ര കൗത്തോളി സ്വദേശി രാഹുൽ മഹാദേവ് ജാബിറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയാണ് കവർച്ച നടത്തിയത്. തലപ്പാടി ദേശീയ പാതയിലെ മൊഗ്രാൽപുത്തൂരിലാണ് സംഭവം. തലശേരി രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്നായിരുന്നു പോലീസിന്റെ നിഗമനം. തുടർന്ന്, അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
ജ്വല്ലറികളിൽ നിന്ന് പഴയ സ്വർണം വാങ്ങുന്ന ഏജന്റാണ് ഇദ്ദേഹം. കഴിഞ്ഞ 22ന് ഇദ്ദേഹം കാറിൽ സഞ്ചരിക്കവേയാണ് മൊഗ്രാൽപുത്തൂർ കടവത്തുവെച്ച് മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഘം വ്യാപാരിയുടെ കാറിലേക്ക് അതിക്രമിച്ച് കയറുകയും തുടർന്ന് സംഘത്തിലെ ഒരാൾ വ്യാപാരിയുടെ കാർ ഓടിച്ചു പോവുകയുമായിരുന്നു. പയ്യന്നൂർ കാങ്കോലിന് സമീപത്തെ കരിങ്കുഴിയിൽ എത്തിച്ചശേഷം സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു. പിന്നീട് വ്യാപാരിയെയും കാറും ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
പയ്യന്നൂർ കാങ്കോലിന് സമീപത്തെ കരിങ്കുഴിയിൽ ഉപേക്ഷിച്ച കാർ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൊഗ്രാൽപുത്തൂർ മുതൽ പയ്യന്നൂർ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
Read Also: ജില്ലയിലെ ദേശീയപാതയിൽ പൊടിശല്യം; പരിഹരിക്കാൻ നടപടികൾ ആരംഭിച്ചു