തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം നൽകിയതിനെ പിന്തുണച്ച് ശശി തരൂർ എംപി. തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതൽ വികസനം വേണമെന്ന് അദ്ദേഹം പറഞ്ഞു. വികസനം വരുന്നതോടെ ടെക്‌നോ പാർക്ക് ഉൾപ്പടെയുള്ള മേഖലയിൽ വലിയ മാറ്റം വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആവശ്യം അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്. സമരം ചെയ്‌തല്ല വികസനം കൊണ്ടുവരേണ്ടതെന്നും പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നെന്നും ശശി തരൂർ പറഞ്ഞു.
പരിഗണിക്കാൻ ആരുമില്ലാതിരുന്ന തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗതാഗത സൗകര്യത്തിന്റെ അഭാവം കൊണ്ടാണ് തിരുവനന്തപുരത്ത് വൻകിട കമ്പനികളൊന്നും നിക്ഷേപത്തിന് തയ്യാറാകാത്തത്. വിമാനത്താവളം ആര് ഏറ്റെടുത്താലും ഈ നാടിന് നൻമയുണ്ടാകണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി സുരേഷ് ഗോപി എംപിയും രംഗത്ത് വന്നു. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാം, എന്നാൽ അതല്ലല്ലോ സത്യമെന്ന് അദ്ദേഹം പ്രതികരിച്ചു. നിശ്‌ചിത സമയത്തേക്കുള്ള നടത്തിപ്പ് മാത്രമാണ് അദാനി ഗ്രൂപ്പിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ, സൗകര്യപ്രദമായ മാറ്റങ്ങള്‍ വരട്ടെ. അതില്‍ ആര്‍ക്കാണ് ഒരു സുഖമില്ലായ്‌മയുള്ളത്. മുംബൈ വിമാനത്താവളമോ, ഡെൽഹി വിമാനത്താവളമോ സ്വീകരിക്കുന്ന രീതിയില്‍ യാത്രക്കാരെ സ്വീകരിക്കണം. ജനങ്ങള്‍ വിമാനത്താവളം ഉപയോഗിക്കുമ്പോള്‍ അവരുടെ യാത്രയിലുള്ള ക്ളേശങ്ങള്‍ കുറക്കാൻ ആര്‍ക്ക് സാധിക്കും? ഇത്രയും കാലം സാധിച്ചില്ലല്ലോ? ഇനി സാധിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം. ഒരു പുതിയ സംവിധാനം വന്നിരിക്കുന്നു. അതില്‍ ജനങ്ങള്‍ക്ക്, വിമാനത്താവളം ഉപയോഗിക്കുന്നവര്‍ക്ക് തൃപ്‌തി പകരുന്ന നടപടിക്രമങ്ങളിലേക്ക് പോകുവാന്‍ സാധിക്കുകയാണെങ്കില്‍ ഈ വിമര്‍ശനം ഒക്കെ കത്തിനശിക്കും; സുരേഷ് ഗോപി പറഞ്ഞു.
Most Read: ‘മോദിജിക്ക് അഭിനന്ദനങ്ങള്‍’; പട്ടിണി സൂചികയില്‍ പിന്നിലായതിൽ പരിഹസിച്ച് കപില്‍ സിബല്‍