കൊച്ചി: അറബിക്കടലിൽ ന്യൂനമർദ്ദം ദുർബലമാകുന്ന സാഹചര്യത്തിൽ നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ദുർബലമാകുമെന്നാണ് റിപ്പോർട്. നിലവിൽ കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ് ന്യൂനമർദ്ദം. അതേസമയം തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ അതി ശക്തമായി തുടരുകയാണ്. പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകൾ കരകവിഞ്ഞൊഴുകുന്നു.
സംസ്ഥാനത്ത് അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. രക്ഷാ പ്രവർത്തനത്തിനായി സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ബന്ധപ്പെട്ട കേന്ദ്രങ്ങൾ സ്വീകരിക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോളേജുകള്‍ തുറക്കുന്നത് മാറ്റിവെക്കാനും യോഗം തീരുമാനിച്ചു. തിങ്കളാഴ്ചയായിരുന്നു കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. നിലവിലെ സഹചര്യത്തിൽ ബുധനാഴ്ചയാവും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. പത്തൊമ്പതാം തീയതി വരെ ശബരിമല തീര്‍ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളില്‍ വാഹന ഗതാഗത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കൽ വൈകും; ശബരിമല തീർഥാടനവും ഒഴിവാക്കി