ന്യൂഡെല്‍ഹി: രാജസ്ഥാന് മന്ത്രിസഭാ പുനസംഘടനയില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. പൈലറ്റ് അനുകൂലികളായ 5 പേര് ഉൾപ്പടെ 15 മന്ത്രിമാര്‍ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
“മന്ത്രിസഭാ പുനസംഘടനയില്‍ ഹൈക്കമാന്‍ഡ് പ്രത്യേക താല്പര്യമെടുത്തതില് സന്തോഷമുണ്ട്. 2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. മന്ത്രിസഭാ പുനസംഘടനക്കുള്ള ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ സംസ്ഥാനത്താകെ ഒരു പുതിയ സന്ദേശമാണ് കൊടുത്തിരിക്കുന്നത്”- പൈലറ്റ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘സോണിയ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും കീഴിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഈ ഗ്രൂപ്പ്, ആ ഗ്രൂപ്പ് എന്ന് നിങ്ങള്‍ ചോദിച്ചിട്ട് കാര്യമില്ല. പാര്‍ട്ടിയില്‍ വിഭാഗങ്ങളില്ല. ഞങ്ങള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്; പൈലറ്റ് പറഞ്ഞു.
‘സംസ്ഥാനത്ത് നാല് ദളിത് മന്ത്രിമാരാണ് വരാന്‍ പോകുന്നത്. നമ്മുടെ സര്‍ക്കാരില്‍ ദീര്‍ഘകാലത്തോളം ദളിത് പ്രാധിനിധ്യം ഇല്ലായിരുന്നു. പുനസംഘടന വരുത്തിയ സര്‍ക്കാരിലെ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണ്’ അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ മന്ത്രി സഭയില്‍ പൈലറ്റിന്റെ പദവി എന്താണെന്നത്തിൽ വ്യക്തതയില്ല.
Read also: ഐഎൻഎസ് വിശാഖപട്ടണം രാജ്യത്തിന് സമർപ്പിച്ചു