ന്യൂഡെൽഹി: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിക്കാൻ ഐഎൻഎസ് വിശാഖപട്ടണം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു. മുംബൈയിലെ നാവികസേനാ ആസ്‌ഥാനത്തായിരുന്നു ചടങ്ങ്. ആത്‌മനിർഭർ ഭാരതിനുള്ള ഉത്തരമാണ് ഐഎൻഎസ് വിശാഖപട്ടണമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനം ഇന്ത്യൻ നേവിയുടെ ഉത്തരവാദിത്തമാണെന്നും അത് ഇല്ലാതാക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ൽ തുടങ്ങിയ പ്രൊജക്‌ട് 15ബി ശ്രേണിയിലെ നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് വിശാഖപട്ടണം. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് പോവാൻ കഴിവുള്ള മിസൈൽ വേധ കപ്പലാണിത്.
163 മീറ്റർ നീളവും 7000 ടൺ ഭാരമുള്ള കപ്പലിൽ ബ്രാഹ്‌മോസ് അടക്കം അത്യാധുനിക മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഹെലികോപ്റ്ററുകളെയും ഇതിന് വഹിക്കാനാകും.
രാസ, ആണവ ആക്രമണം നടന്ന അന്തരീക്ഷത്തിലും ഐഎൻഎസ് വിശാഖപട്ടണം പ്രവർത്തിക്കും. 2018ൽ കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം വൈകുകയായിരുന്നു. നേരത്തെ ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ ഉണ്ടായ അഗ്നിബാധയിൽ ഒരാൾ മരിക്കുകയും ചെയ്‌തിരുന്നു. മോർമുഗാവോ, ഇംഫാൽ, സൂറത്ത് എന്നിവയാണ് ഈ ശ്രേണിയിലെ മറ്റ് മൂന്ന് കപ്പലുകൾ.
Read Also: ബിഎസ്‌എൻഎൽ, എംടിഎൻഎൽ ഭൂമിയും കെട്ടിടങ്ങളും വിൽപനക്ക്; കേന്ദ്രനീക്കം