ന്യൂഡെൽഹി: ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വിൽപനക്ക് വെച്ച് കേന്ദ്രസർക്കാർ. ഏകദേശം 970 കോടി രൂപ തറവില നിശ്‌ചയിച്ചാണ് വിൽപന. പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ആസ്‌തികൾ വിറ്റഴിച്ച് വൻ ധനസമ്പാദന പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് പുതിയ നീക്കം.
ബിഎസ്‌എൻഎല്ലിന്റെ ഹൈദരാബാദ്, ചണ്ഡീഗഢ്, ഭാവ്‌നഗർ, കൊൽക്കത്ത എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും 660 കോടി രൂപയ്‌ക്കാണ് വിൽപനയ്‌ക്ക് വെച്ചത്. എംടിഎൻഎല്ലിന്റെ വാസാരിഹിൽ, മുംബൈയിലെ ഗോർഖാവ് എന്നിവിടങ്ങളിലെ 310 കോടി രൂപയുടെ ഭൂമിയും 1.59 കോടി രൂപ വരെ വിലമതിക്കുന്ന 20ഓളം ഫ്‌ളാറ്റുകളും വിൽപനക്ക് വെച്ചിട്ടുണ്ട്. ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്‌ളിക് അസറ്റ് മാനേജ്‌മെന്റിന്റെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
ഡിസംബർ 16നാണ് ലേലം നിശ്‌ചയിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സുപ്രധാന നീക്കമെന്ന നിലയിലാണ് ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ഭൂമികൾ കേന്ദ്രസർക്കാർ വിറ്റഴിക്കുന്നത്.
Also Read: ഷിജു ഖാനെതിരെ ക്രിമിനൽ കേസെടുക്കണം; ഗുരുതര ആരോപണവുമായി അനുപമ