ദുബായ്: വിദേശത്തേക്കും തിരിച്ചും ഒറ്റയ്‌ക്ക് വിമാനയാത്ര ചെയ്യുന്ന 12ൽ താഴെയുള്ള കുട്ടികൾക്കുള്ള (അൺഅക്കമ്പനീഡ് മൈനർ) സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ. 5 മുതൽ 12 വയസിനിടയിലുള്ള കുട്ടികൾക്ക് വിമാന ടിക്കറ്റിനു പുറമെ നൽകേണ്ട തുകയാണ് 10,000 രൂപയാക്കിയത്. യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിനു പുറമെ 450 ദിർഹമാണ് സർവീസ് ചാർജ്.
ഓരോ രാജ്യത്തുനിന്നുമുള്ള ഫീസിൽ വ്യത്യാസം ഉണ്ടാകും. കുട്ടികളെയും ലഗേജും വിമാനത്താവളത്തിൽ വച്ച് രക്ഷിതാക്കളിൽനിന്ന് ഏറ്റുവാങ്ങുന്ന എയർലൈൻ ജീവനക്കാർ ചെക്ക്–ഇൻ, എമിഗ്രേഷൻ നടപടികളും പൂർത്തിയാക്കി വിമാനത്തിൽ കയറ്റി ഇരുത്തുന്നതുവരെ കൂടെയുണ്ടാകും. വിമാനത്തിൽ എന്ത് ആവശ്യത്തിനും കുട്ടികൾക്ക് ഇവരെ ആശ്രയിക്കാം.
നാട്ടിൽ വിമാനമിറങ്ങിയാൽ കുട്ടിയുടെ എമിഗ്രേഷൻ പൂർത്തിയാക്കി ലഗേജും എടുത്ത് ബന്ധപ്പെട്ട വ്യക്‌തിക്ക് രേഖാമൂലം കൈമാറും. മികച്ച ഈ സേവനത്തിനു സർവീസ് ചാർജ് നൽകുന്നതിലും രക്ഷിതാക്കൾക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാൽ ഒറ്റയടിക്ക് തുക ഇരട്ടിയാക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
വർധിച്ച വിമാനക്കൂലിയിൽനിന്ന് രക്ഷപ്പെടാൻ പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾ മക്കളെ തനിച്ചു നാട്ടിലേക്ക് അയക്കുന്ന പതിവുണ്ടായിരുന്നു. വേനൽ അവധിക്കാലത്ത് ഒരു കുടുംബത്തിന് നാട്ടിലെത്താൻ മാത്രം രണ്ടര ലക്ഷത്തിലേറെ രൂപ വരും. കുട്ടിയെ തനിച്ചയക്കുമ്പോൾ സീസൺ അനുസരിച്ച് ഒരാളുടെ ടിക്കറ്റ് തുകയേ വരൂ എന്നതായിരുന്നു ഇക്കാലമത്രയും ഉണ്ടായിരുന്ന ആശ്വാസം.
ചൈൽഡ് ഫെയർ എന്ന പേരിൽ 12 വയസിനു താഴെയുള്ള കുട്ടികളുടെ വിമാന ടിക്കറ്റിന് നൽകിയിരുന്ന ഇളവു നിർത്തലാക്കിയതും പ്രവാസികളെ വെട്ടിലാക്കി. ഈയിടെ ചൈൽഡ് ഫെയർ മാറ്റിയത് ചെലവ് കൂട്ടി. കുടുംബമൊന്നിച്ച് യാത്ര ചെയ്യേണ്ടി വരുമ്പോൾ മുതിർന്നവർക്കുള്ള ടിക്കറ്റ് തുക തന്നെ ഇനി കുട്ടികൾക്കും നൽകേണ്ടിവരുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്.
PRAVASILOKAM | കാനഡക്കാർക്ക് ഇനിമുതൽ ഫേസ്‌ബുക്ക്, ഇൻസ്‌റ്റാഗ്രാം വഴി വാർത്തകൾ ലഭ്യമാകില്ല