ന്യൂഡെൽഹി: മഹാരാഷ്‌ട്രയിലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ എയർ ഇന്ത്യ അഴിമതിക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. എയർ ഇന്ത്യക്ക് വേണ്ടി വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. 2017 മേയ് മാസത്തിൽ സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് സിബിഐ കേസെടുത്തിരുന്നത്.
യുപിഎ സർക്കാരിന്റെ കാലത്ത് വ്യോമയാന മന്ത്രിയായിരുന്ന കാലത്താണ് പ്രഫുൽ പട്ടേലിനെതിരെ ആരോപണം ഉയർന്നത്. കൂടുതൽ വിമാനങ്ങൾ വാങ്ങേണ്ടതില്ലെന്ന റിപ്പോർട് തള്ളിയ പ്രഫുൽ പട്ടേൽ, വിമാനങ്ങൾ പാട്ടത്തിനെടുക്കുകയും അഴിമതി നടത്തിയെന്നുമായിരുന്നു ആരോപണം.
എയർ ഇന്ത്യയിലെയും വ്യോമയാന മന്ത്രാലയത്തിലെയും ഉദ്യോഗസ്‌ഥർക്കും സ്വകാര്യ വ്യക്‌തികൾക്കുമൊപ്പം വിമാനം വാങ്ങിക്കുന്നതിൽ തന്റെ പദവി പ്രഫുൽ പട്ടേൽ ദുരൂപയോഗം ചെയ്‌തുവെന്നും ആരോപണം ഉയർന്നിരുന്നു. എയർ ഇന്ത്യക്കായി വിമാനങ്ങൾ ഏറ്റെടുക്കൽ പരിപാടി നടക്കുമ്പോഴായിരുന്നു വിമാനങ്ങൾ പാട്ടത്തിനെടുത്തത്.
2017 മേയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച്, എയർ ഇന്ത്യക്ക് വിമാനം പാട്ടത്തിനെടുത്തത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തത്. വ്യോമയാന മന്ത്രാലയത്തിലെയും എയർ ഇന്ത്യയുടേയും നിരവധി ഉദ്യോഗസ്‌ഥർ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരുന്നു. ഏഴ് വർഷത്തോളം നീണ്ടുനിന്ന കേസിനാണ് ഇപ്പോൾ വിരാമമായത്.
കഴിഞ്ഞ വർഷം അവസാനം എൻസിപി നേതാക്കളായ അജിത് പവാറും പ്രഫുൽ പട്ടേലും എൻഡിഎയുടെ ഭാഗമായിരുന്നു. ഇതിന് ശേഷമാണ് കേസ് അവസാനിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. കേസ് അവസാനിപ്പിച്ചതായി സിബിഐ തന്നെയാണ് ഇന്ന് സുപ്രീം കോടതിയെ അറിയിച്ചത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേസ് അവസാനിപ്പിച്ച് റിപ്പോർട് നൽകിയ സിബിഐ നടപടിക്കെതിരെ വലിയതോതിലുള്ള ആക്ഷേപമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയരുന്നത്.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!