തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി അനുപമ. ശിശുക്ഷേമ സമിതി ലൈസൻസില്ലാതെ എങ്ങനെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് അനുപമ ചോദിക്കുന്നു. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരെ ക്രിമിനൽ കേസ് രജിസ്‌റ്റർ ചെയ്‌ത് കേസെടുക്കണമെന്നും അനുപമ ആവശ്യപ്പെട്ടു.
ശിശുക്ഷേമ സമിതിയുടെ ദത്ത് നൽകാനുള്ള കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു. 2016 ജൂലൈ ഒന്ന് മുതൽ 2021 ജൂൺ 30 വരെയായിരുന്നു ലൈസൻസ് കാലാവധി. അനുപമയുടേതെന്ന് സംശയിക്കുന്ന കുട്ടിയെ ആന്ധ്രാ സ്വദേശികൾക്ക് കൈമാറുമ്പോൾ ശിശുസംരക്ഷണ സമിതിക്ക് ലൈസൻസ് ഇല്ലായിരുന്നു എന്ന് വ്യക്‌തമാണ്.
കേസ് പരിഗണിച്ച തിരുവനന്തപുരം കുടുംബകോടതി ശിശുക്ഷേമ സമിതിക്കെതിരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ദത്ത് ലൈസൻസിന്റെ വ്യക്‌തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്നും ഇക്കാര്യത്തിൽ വ്യക്‌തത വേണമെന്നും കോടതി പറഞ്ഞു. ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ വിശദീകരണം. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.
അതേസമയം, അനുപമ എസ് ചന്ദ്രന്റെ പരാതിയെ തുടർന്ന് കുഞ്ഞിനെ ഡിഎൻഎ ടെസ്‌റ്റ് നടത്താനായി അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കോടതിയുടെ അനുമതിയോടു കൂടിയാണ് കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉദ്യോഗസ്‌ഥർ ആന്ധ്രയിലേക്ക് തിരിച്ചിരുന്നത്. ദത്ത് നടപടിയുടെ ആദ്യഘട്ടമായ ‘സംരക്ഷണം ഏറ്റെടുക്കൽ’ നടപടിയുടെ ഭാഗമായി ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ ഏറ്റെടുത്തിരുന്നു. ഈ ദമ്പതികളാണ് കേരളത്തിൽ നിന്നെത്തിയ ഉദ്യോഗസ്‌ഥ സംഘത്തിന് കുഞ്ഞിനെ കൈമാറിയത്.
Also Read: ബിനീഷിനെതിരെ തെളിവില്ല, സംശയംവെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ല; ഹൈക്കോടതി