ന്യൂഡെൽഹി: വരുമാനം വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഓപ്പോ, ഷവോമി എന്നീ ചൈനീസ് സ്‌മാർട് ഫോൺ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ആദായനികുതി വകുപ്പ്. 1000 കോടി വരെ പിഴ ചുമത്തിയേക്കും. ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇടി ടെലികോമാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഓപ്പോ, ഷവോമി കമ്പനികളുടെ സ്‌ഥാപനങ്ങളിൽ അടുത്തിടെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
5000 കോടി രൂപയുടെ വ്യാജ വായ്‌പയുമായി ബന്ധപ്പെട്ട് ഇരുകമ്പനികൾക്ക് നേരെയും ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. പരിശോധനയ്‌ക്കിടെ ഇലക്‌ട്രോണിക് ഉപകരണങ്ങളും നിരവധി രേഖകളും അധികൃതർ പിടിച്ചെടുത്തതായാണ് വിവരം.
കമ്പനികളിൽ ഒന്നിന് 300 കോടിയുടെ ടിഡിഎസ് ബാധ്യതയുണ്ട്. റോയൽറ്റിയെന്ന വ്യാജേന വിദേശത്തുള്ള കമ്പനികൾക്ക് വേണ്ടി അവരുടെ പേരിൽ പണം അയച്ചിട്ടുണ്ട്. ഇത് 5500 കോടിയിലേറെ രൂപ വരുമെന്ന് നികുതി വകുപ്പ് പ്രസ്‌താവനയിൽ പറഞ്ഞു.
സംശയാസ്‌പദമായ രീതിയിലുള്ള വിദേശഫണ്ട് ഇടപാടുകളും കണ്ടെത്തി. ചെലവുകളും പണമിടപാടുകളും പെരുപ്പിച്ച് കാണിച്ചതായും കണ്ടെത്തിയിരുന്നു. ഇത് വഴി ലാഭം കുറച്ച് കാണിക്കുകയാണ് ചെയ്‌തത്. ഒരു കമ്പനിയുടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് മാതൃരാജ്യത്ത് നിന്നാണെന്നും വ്യക്‌തമായിട്ടുണ്ട്. ഈ കമ്പനിയുടെ ഇന്ത്യൻ ഡയറക്‌ടർമാർക്ക് കമ്പനിയുടെ മാനേജ്‌മെന്റിൽ യാതൊരു പങ്കുമില്ലെന്നും പേരിന് മാത്രമാണ് ഇവരുടെ ഡയറക്‌ടർ സ്‌ഥാനങ്ങളെന്നും കണ്ടെത്തിയിട്ടുണ്ട്.
ഡിസംബർ 21നാണ് ഡെൽഹി, കർണാടക, തമിഴ്‌നാട്, അസം, പശ്‌ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, ബിഹാർ, രാജസ്‌ഥാൻ എന്നിവിടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി