കീവ്: യുക്രൈനിൽ കീവ് ഉൾപ്പടെ നിരവധി നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്. കീവിലെ തുടർ ആക്രമണങ്ങളുടെ സാഹചര്യത്തിൽ പ്രദേശവാസികൾ ബങ്കറുകളിലേക്ക് പോകാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
യുക്രൈനിലെ ആക്രമണങ്ങളഇൽ 752 സാധാരണക്കാർക്ക് പരിക്കേറ്റെന്നാണ് യുഎൻ മനുഷ്യാകാശ വിഭാഗത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്. യുദ്ധത്തിൽ ഇതുവരെ 9,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രസിഡണ്ട് പറയുന്നു. കീവിന്റെ ചെറുത്ത് നിൽപ്പ് റഷ്യൻ പദ്ധതികൾ തകിടംമറിച്ചെന്നും പ്രസിഡണ്ട് സെലൻസ്‌കി പറഞ്ഞു.
അതേസമയം യുദ്ധം ഒരാഴ്‌ച പിന്നിടുന്നതിനിടെ യുക്രൈൻ- റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് -ബെലാറസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യൻ പ്രതിനിധി സംഘത്തലവൻ വ്‌ളാദിമിർ മെഡിൻസ്‌കി അറിയിച്ചു.
മറുവശത്ത് റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ ഒരുക്കമല്ലെന്നാണ് യുക്രൈൻ വ്യക്‌തമാക്കുന്നത്. സൈനിക പിൻമാറ്റമാണ് യുക്രൈൻ ചർച്ചയിൽ റഷ്യക്ക് മുന്നിൽ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
Most Read: യുപിയിൽ ഇന്ന് ആറാംഘട്ട തിരഞ്ഞെടുപ്പ്; യോഗി കളത്തിൽ







































