മൊഹാലി: പഞ്ചാബില്‍ വാഗ്‌ദാനം നിറവേറ്റി എഎപി. ജൂലായ് ഒന്ന് മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. ഒരു മാസം മുമ്പ് അധികാരത്തിലേറിയ ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാരാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കിയ വേളയിലാണ് പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനം നിറവേറ്റിയിരിക്കുന്നത്.
പത്ര പരസ്യങ്ങളിലൂടെയാണ് എഎപി സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഏത് രീതിയിലാകും ഇത് നടപ്പാക്കുക എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ശനിയാഴ്‌ച വിശദീകരിച്ചേക്കും.
പഞ്ചാബില്‍ നിലവില്‍ കാര്‍ഷിക മേഖലക്ക് വൈദ്യുതി സൗജന്യമാണ്. കൂടാതെ, പട്ടികജാതി, പിന്നോക്ക-ദാരിദ്ര്യരേഖക്ക് താഴെയുള്ള വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യമായി നല്‍കുന്നുണ്ട്.
പ്രഖ്യാപനത്തിന് മുന്നോടിയായി ഭഗവന്ത് മന്‍ ആം ആദ്‌മി പാര്‍ട്ടി കണ്‍വീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഡെൽഹിയില്‍ മാസത്തില്‍ 200 യൂണിറ്റ് സൗജന്യമായി വൈദ്യുതി നല്‍കുന്നുണ്ട്.
പോലീസ് വകുപ്പിലടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 25,000 പുതിയ ജോലികള്‍ സൃഷ്‌ടിക്കുമെന്നായിരുന്നു ഭഗവന്ത് മന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനം.
Most Read: 41 ബില്യൺ ഡോളർ വാഗ്‌ദാനം; ട്വിറ്ററിന് വിലപറഞ്ഞ് ഇലോൺ മസ്‌ക്