വയനാട്: ജില്ലയിൽ ഭാര്യയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. കൂടാതെ കാൽ ലക്ഷം രൂപ പിഴയും ഈടാക്കണം. പനമരം കാരക്കാമല കാഞ്ഞായി മജീദിനെ(52) ആണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഭാര്യയായ സുഹ്റയെ(40) കൊലപ്പെടുത്തിയ കേസിൽ മജീദ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. 2016 സെപ്റ്റംബർ 8നാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ വീട്ടിൽ നിന്നു കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ സുഹ്റ കഴുത്തിൽ തോർത്ത് മുറുകി അനക്കമറ്റ നിലയിൽ ആയിരുന്നു. വഴക്കിനിടെ സുഹ്റ കഴുത്തിൽ തോർത്തു മുറുക്കി ആത്മഹത്യ ചെയ്തുവെന്നാണ് മജീദ് മൊഴി നൽകിയിരുന്നത്.
എന്നാൽ സുഹ്റയുടെ മരണം കൊലപാതകമാണെന്ന സംശയത്തിൽ പോലീസ് മജീദിനെ കസ്റ്റഡിയിൽ എടുത്തു. മരിക്കുമെന്ന് പറഞ്ഞു സുഹ്റ കഴുത്തിൽ ചുറ്റിയ തോർത്തിൽ, കൊന്നു തരാമെന്നു പറഞ്ഞ് താൻ പിടിച്ചുവലിച്ചതായി മജീദ് പിന്നീട് വെളിപ്പെടുത്തുകയായിരുന്നു.
Read also: പൂട്ടിയ ഔട്ട്ലെറ്റുകൾ തുറക്കാൻ ബെവ്കോ; സാധ്യതാ പട്ടിക പുറത്തിറക്കി