തിരുവനന്തപുരം: സംസ്‌ഥാനത്തെ പൂട്ടിയ മദ്യ വിൽപന ശാലകൾ തുറക്കാൻ തീരുമാനം. അടച്ചിട്ട ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. പുതിയ മദ്യനയത്തിന്റെ ഭാഗമായി നേരത്തെ പൂട്ടിയ 68 ഔട്ട്ലെറ്റുകൾ വീണ്ടും തുറക്കും. മദ്യശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ ഔട്ട്ലെറ്റുകൾ അനുവദിച്ചതെന്ന് സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കുന്നു.
എറണാകുളം (8), ഇടുക്കി (8), കൊല്ലം, കോഴിക്കോട്, കോട്ടയം, പാലക്കാട്(6 വീതം), തിരുവനന്തപുരം, തൃശൂർ(5 വീതം), ആലപ്പുഴ, വയനാട്, കണ്ണൂർ(4 വീതം, മലപ്പുറം(3), കാസർഗോഡ് (2), പത്തനംതിട്ട (1) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ പുനരാരംഭിക്കാൻ സാധ്യതയുള്ള ഔട്ട്ലെറ്റുകളുടെ എണ്ണം. ലൈസൻസ് അനുവദിച്ച അതേ താലൂക്കിൽ ഔട്ട്ലെറ്റുകൾ പുനരാംഭിക്കാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു താലൂക്കിലേക്ക് മാറ്റാനും അനുവാദമുണ്ട്.
പൂട്ടിപ്പോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും, വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപന ശാലകൾ ആരംഭിക്കണമെന്നും ബവ്കോ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബെവ്‌കോയുടെ വിദേശ മദ്യവിൽപന ശാലകളിലെ തിരക്ക് കുറക്കുന്നതിനാണ് പുതിയ മദ്യവിൽപന ശാലകൾ അനുവദിച്ചത്.
ഈ വർഷം ആദ്യം ബെവ്കോയ്ക്ക് 1,608,17 കോടിയുടെ നഷ്‌ടം റിപ്പോർട്ട് ചെയ്‌തിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് സംസ്‌ഥാന-ദേശീയ പാതകളുടെ 500 മീറ്റർ പരിധിയിൽ ഉള്ള ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടിയതാണ് നഷ്‌ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പുതിയ ഔട്ട്ലെറ്റുകൾ തുറക്കുന്നതോടെ മദ്യശാലകളുടെ നീണ്ട ക്യൂ കുറയുമെന്നാണ് പ്രതീക്ഷ.
Most Read: ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോർജ് ഇന്ന് ആർടിഒക്ക് മുമ്പിൽ ഹാജരായേക്കില്ല