കോട്ടയം: ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 2132 പേരാണ് നാല് ദിവസത്തിനിടെ പനി ബാധിച്ച് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയത്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഒരു മാസത്തിനിടെ 29 പേർ കോവിഡ് ബാധിച്ചും മരിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അപ്പർ കുട്ടനാടൻ മേഖലകളിലും മലയോര മേഖലകളിലും പനി പടരുകയാണ്.
ദിനംപ്രതി ആശുപത്രിയിൽ ചികിൽസ തേടി എത്തുന്നവരുടെ എണ്ണം ഓരോ ദിനവും വർധിക്കുകയാണ്. ഒപിയിൽ എത്തുന്ന രോഗികളുടെ എണ്ണം ശരാശരി 350 ആയിരുന്നു. ഇപ്പോൾ പല ദിവസങ്ങളിലും 600ലധികം ആളുകൾ എത്തുന്നതായും ഇതിൽ 90 ശതമാനവും പനി ബാധിതരാണെന്നും ഡോക്ടർമാർ പറയുന്നു. സ്വകാര്യ ആശുപ്രതികളിൽ എത്തുന്നവരുടെ എണ്ണവും പനിക്ക് സ്വയം ചികിൽസ നടത്തുന്നവരുടെ എണ്ണവും കൂടി എടുത്താൽ രോഗികളുടെ എണ്ണം ഇനിയും കൂടും.
ജില്ലാ മെഡിക്കൽ ഓഫിസിന്റെ കണക്കനുസരിച്ച് 75 ശതമാനം വീടുകളിലും ഒരാൾ എങ്കിലും പനി ബാധികതരാണ്. പനിക്കൊപ്പം ഡെങ്കിപ്പനിയും തക്കാളി പനിയും എലിപ്പനിയും പല സ്ഥലങ്ങളിലും റിപ്പോർ്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
പനിക്കൊപ്പം കോവിഡ് രോഗികളുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. പനി ബാധിച്ച് ആശുപത്രികളിലെത്തുന്ന മിക്കവർക്കും കോവിഡ് സ്ഥിരീകരിക്കുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ജില്ലയിലെ അപ്പർ കുട്ടനാടൻ മേഖലകളിൽ പനി പടർന്നാൽ സ്ഥിതി ഇനിയും ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ.
Most Read: മുംബൈയിൽ കനത്ത മഴ; വെള്ളത്തിലായി നഗരം