ന്യൂഡെൽഹി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിപുലമായ അധികാരങ്ങൾ ചോദ്യം ചെയ്ത് നൽകിയ ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചോദ്യം ചെയ്തുള്ള 242 ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക.
ഇഡിയുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം, ജാമ്യം ലഭിക്കുന്നതിനുള്ള കർശന വ്യവസ്ഥകൾ, കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാൻ കുറ്റാരോപിതന് മേലുള്ള ബാധ്യത, ഇഡി ഉദ്യോഗസ്ഥർക്ക് മുൻപിൽ കുറ്റാരോപിതർ നൽകുന്ന മൊഴി കോടതികളിൽ തെളിവായി ഉപയോഗിക്കാനുള്ള അനുമതി ഉൾപ്പെടെയുള്ള കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. കാർത്തി ചിദംബരം, മഹാരാഷ്ട്രയിലെ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് തുടങ്ങി കള്ളപ്പണക്കേസുകളിലെ പ്രമുഖരായ കുറ്റാരോപിതരാണ് ഹരജിക്കാരിൽ വലിയൊരു വിഭാഗം.
കേരളത്തിലെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിരീക്ഷണങ്ങൾ ചോദ്യം ചെയ്ത് ഇഡി നൽകിയ അപ്പീലും ഇതിനോടൊപ്പം ഉണ്ട്. രാഷ്ട്രീയ എതിരാളികളെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ വേട്ടയാടുന്നു എന്ന പ്രതിപക്ഷ വിമർശനം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി എന്നതും ശ്രദ്ധേയമാണ്.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ