പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരുടെ കൈപിടിച്ച് ജോൺ വില്യം ഇനി പുതുജീവിതത്തിലേക്ക്. ഏറെക്കാലമായി പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുകളിൽ കഴിഞ്ഞിരുന്ന ജോൺ വില്യം എന്ന വയോധികനാണ് പോലീസ് ഉദ്യോഗസ്‌ഥർ പുതുജീവിതം സമ്മാനിച്ചത്.
കഴിഞ്ഞ മാസമാണ് പാലക്കാട് വലിയങ്ങാടിയിലെ വഴിയോരത്ത് അവശനിലയിൽ ജോണിനെ കണ്ടെത്തുന്നത്. പാലക്കാട് ടൗൺ നോർത്ത് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് വില്യം ജോൺ എന്ന 55 വയസുകാരനെ കുറിച്ച് കൂടുതലായി അറിയാൻ കഴിഞ്ഞത്.
ആയകാലത്ത് നല്ല ജോലി ചെയ്‌തിരുന്ന, മികച്ച വിദ്യാഭ്യാസം നേടിയിട്ടുള്ള വ്യക്‌തിയാണ് ഇയാളെന്ന് പോലീസുകാർക്ക് മനസിലായി. പിന്നീട് ഉദ്യോഗസ്‌ഥരുടെ ട്രോമാകെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുളിപ്പിച്ച് വൃത്തിയാക്കി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, നടക്കാറായതോടെ ആരോടും പറയാതെ ജോൺ ആശുപത്രി വിട്ടു.
പിന്നെ വീണ്ടും തെരുവുകളിൽ തന്നെ അഭയം തേടി. പോലീസ് ഉദ്യോഗസ്‌ഥർ മുടങ്ങാതെ ഭക്ഷണവും നൽകും. എന്നാൽ, ജോണിന്റെ അവസ്‌ഥയിൽ സഹതാപം തോന്നിയ പോലീസ് ഉദ്യോഗസ്‌ഥർ വയോധികനോട് ബന്ധുക്കളെ കുറിച്ച് അന്വേഷിച്ചറിഞ്ഞു. ”വർക്ക്‌ഷോപ്പ് ഇലക്‌ട്രീഷ്യൻ ആയിരുന്നു. കൊൽക്കത്തയിൽ നിന്ന് കണ്ണിന് അസുഖമായി തിരിച്ചു വന്നു. പിന്നെ ഈ തെരുവിലാണ്. സഹോദരൻ ഉണ്ട്. എസ്ബിഐയിൽ ഉദ്യോഗസ്‌ഥനാണ്- വയോധികൻ പറഞ്ഞു.
സഹോദരൻ എസ്ബിഐയിൽ ഉൺദ്യോഗസ്‌ഥൻ ആണെന്ന് അറിഞ്ഞതോടെ പിന്നെ ആ വഴിക്കായി പോലീസിന്റെ അന്വേഷണം. അങ്ങനെ തമിഴ്‌നാട്ടിലുള്ള സഹോദരനെ കണ്ടെത്തുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്‌തു. പിന്നീട് ജോണിനെ ഏറ്റെടുക്കാൻ സഹോദരൻ തമിഴ്‌നാട്ടിൽ നിന്നും ഓടിയെത്തി. സഹോദരന്റെ കരങ്ങളിലേക്ക് ജോണിനെ ഏൽപ്പിച്ചപ്പോൾ പുതുജീവൻ സമ്മാനിച്ചതിന്റെ അഭിമാനത്തിലായിരുന്നു പോലീസ് ഉദ്യോഗസ്‌ഥർ.