തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. വെള്ളക്കരം വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളുടെ ദുരിതം വർധിപ്പിക്കുമെന്നും, ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
കെടുകാര്യസ്ഥത കൊണ്ട് ഖജനാവ് കാലിയാക്കിയ ശേഷം ജനത്തെ പിഴിഞ്ഞ് പള്ള വീർപ്പിക്കാനുള്ള നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. വിവിധ സ്ളാബുകളിലായി 50 മുതൽ 200 രൂപ വരെയുള്ള വെള്ളക്കരം വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ഇതിന് ഉത്തമോദാഹരണമാണ്. ഇത് ജനങ്ങളെ ദുരിതത്തിലാക്കും. അവശ്യ സാധനങ്ങൾക്ക് ഉൾപ്പടെ വൻ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെമേൽ അമിത നികുതി പരിഷ്കാരം അടിച്ചേൽപ്പിക്കുന്നത് ഗുണകരമല്ലെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിന്റെ പൊതുകടം അപകടകരമായ നിലയിലാണെന്നാണ് റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്. എൽഡിഎഫ് സർക്കാരിന്റെ പാഴ് ചിലവും ധൂർത്തുമാണ് ഇതിന് കാരണം. വസ്തുതകൾ മറച്ചുവെച്ചു പൊള്ളയായ അവകാശ വാദങ്ങൾ ഉന്നയിക്കുകയാണ് ധനമന്ത്രി. സമ്പന്നരിൽ നിന്ന് നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം തുടരുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
നികുതി ഇതര വരുമാനം കണ്ടെത്താൻ കാര്യശേഷിയില്ലാത്ത സംസ്ഥാന സർക്കാർ പൊതുജനത്തിന്റെ പോക്കറ്റ് കൊള്ളയടിക്കുകയാണ്. സമ്പന്നർക്ക് ഇളവും പാവപ്പെട്ടവന് നികുതി ഭാരവും ചുമത്തുന്നത് കമ്യൂണിസത്തിന്റെ ഏത് സിദ്ധാന്തത്തിലാണ് പറഞ്ഞിരുക്കുന്നതെന്നും സുധാകരൻ ചോദിച്ചു. ഭൂമി രജിസ്ട്രേഷൻ നികുതി, പ്രൊഫഷണൽ ടാക്സ്, കെട്ടിട നികുതി എന്നിവ വർധിപ്പിക്കാനുള്ള സർക്കാർ നീക്കവും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വെള്ളക്കരം ലിറ്ററിന് ഒരു പൈസ നിരക്കിൽ വർധിപ്പിച്ചിരുന്നു. വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാർശ ഇടതുമുന്നണി യോഗം അംഗീകരിക്കുക ആയിരുന്നു. ജല അതോറിറ്റിയുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു.
2391.89 കോടി രൂപയുടെ നഷ്ടത്തിലാണ് ജല അതോറിറ്റി. ഈ നഷ്ടം നികത്താനാണ് കരം വർധിപ്പിക്കുന്നത്. ജല അതോറിറ്റിയുടെ കടം കാരണം പ്രവർത്തനങ്ങൾ നടത്താനോ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനോ കഴിയാത്ത സ്ഥിതി ആണെന്നും ഇപി ജയരാജൻ പറഞ്ഞു.
Most Read: സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ; റിപ്പോർട് തേടി ഹൈക്കോടതി