ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സിആർ ജയസുകിൻ ആണ് ഹരജി ഫയൽ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഉൽഘാടനത്തിന് ക്ഷണിക്കാത്തതിലൂടെ ലോക്സഭാ സെക്രട്ടറിയേറ്റ് നിയമലംഘനം നടത്തിയെന്നാണ് ഹരജിയിൽ പറയുന്നത്.
രാഷ്ട്രപതിയെ കൊണ്ട് പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്യിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഈ മാസം 28ന് ആണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം നിർവഹിക്കുക. ചടങ്ങിൽ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു 19 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പാർലമെന്റിന്റെ അവിഭാജ്യ ഘടകമായ രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി മന്ദിരം ഉൽഘാടനം ചെയ്യുന്നത് രാഷ്ട്രപതിയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. കോൺഗ്രസ്, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, സിപിഐഎം, രാഷ്ട്രീയ ജനതാദൾ, ജനതാദൾ യുണൈറ്റഡ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, സമാജ്വാദി പാർട്ടി തുടങ്ങിയവയാണ് ഉൽഘാടന ചടങ്ങ് ബഹിഷ്കരിക്കുക.
Most Read: ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകൾ; തുറന്നടിച്ച് കൊച്ചി കമ്മീഷണർ