തിരുവനന്തപുരം: സീരിയൽ-സിനിമാ താരം അപർണ നായരുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ അമിത മദ്യപാനവും അവഗണയുമാണെന്ന് എഫ്ഐആർ. അപർണ നായരുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരവധി സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച അപർണ സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. അപർണ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. കുടുംബത്തോടൊപ്പമുള്ള വീഡിയോ പങ്കുവെക്കാറുണ്ടായിരുന്ന അപർണ അവസാനം പങ്കുവെച്ചത് വിഷാദം പങ്കുവെക്കുന്ന ഒരു വീഡിയോ ആയിരുന്നു.
ഭർത്താവ് സഞ്ജിതിനും രണ്ടു പെൺമക്കൾക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണയുടെ താമസം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. അപർണയുടെ ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. നാല് വർഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസുള്ള മകളുണ്ട്. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ ഉണ്ടായിരുന്ന ജോലി അപർണ രാജിവെച്ചിരുന്നു.
മാസങ്ങൾക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി കരമന പോലീസിൽ നൽകിയ മൊഴി. പല പ്രാവശ്യം ബന്ധുക്കളെ വിളിച്ചു ആത്മഹത്യ ചെയ്യുമെന്ന് അപർണ പറഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ട് അമ്മയെ വിളിച്ചു സങ്കടങ്ങൾ പറഞ്ഞ ശേഷമാണ് തൂങ്ങി മരിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി.
മേഘതീർഥം എന്ന ചിത്രത്തിലൂടെ 2009ലാണ് അപർണ നായർ സിനിമയിലെത്തിയത്. അച്ചായൻസ്, മുദ്ദുഗൗ, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം തുടങ്ങിയ സീരിയലുകളിലും അപർണ നായർ അഭിനയിച്ചിട്ടുണ്ട്.
Most Read| ‘ഒരു കേസിന് പിന്നാലെ മറ്റൊന്ന്’; സർക്കാർ വേട്ടയാടുകയാണെന്ന് ഷാജൻ സ്കറിയ




































