വാഷിങ്ടൻ: യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ജോ ബൈഡൻ രംഗത്തെത്തിയത്. ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്നാണ് ബൈഡന്റെ ആരോപണം. ‘വളരെ മോശമായ ദിവസമായിരുന്നു. ഞങ്ങളുടെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് കരുത്തരായ സൈനികരെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഉത്തരവാദികളെ ഉടൻ കണ്ടെത്തും. ശക്തമായി തിരിച്ചടിക്കും’- സൗത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈഡൻ പറഞ്ഞു.
യുഎസ് സൈനിക ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ ആക്രമണത്തിൽ 34 സൈനികർക്കാണ് പരിക്കേറ്റത്. കൂടുതൽ പേർ ചികിൽസ തേടുന്ന സാഹചര്യത്തിൽ പരിക്കേറ്റവരുടെ എണ്ണത്തിൽ മാറ്റമുണ്ടാകുമെന്നാണ് വിവരം. ഇസ്രയേൽ- ഹമാസ് യുദ്ധം തുടങ്ങിയതിന് പിന്നാലെ, ഇറാഖിലും സിറിയയിലും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളിൽ നിന്നും 150ഓളം തവണയാണ് യുഎസ് സൈനികർ അക്രമിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കൻ യുദ്ധക്കപ്പലുകളും ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ആക്രമിച്ചിരുന്നു.
സിറിയൻ അതിർത്തിയോട് ചേർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് അധികൃതർ പറയുന്നത്. സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന, ഇറാന്റെ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഈ മേഖലയിൽ യുഎസ് സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്.
Most Read| നിതീഷ് കുമാറിന്റെ പുതിയ നീക്കം; സ്പീക്കറെ നീക്കാൻ അവിശ്വാസ പ്രമേയ നോട്ടീസ്