ന്യൂഡെൽഹി: കൻവർ തീർഥയാത്രാ വഴിയിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. താൽക്കാലികമായാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവിനെതിരായ ഹരജികളിൽ ഇരു സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസയച്ചു.
ജസ്റ്റിസ് ഋഷികേശ് റോയ്, എസ്വിഎൻ ഭാട്ടി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. എന്നാൽ, ഏത് ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വിവിധ വ്യക്തികൾ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയിത്രയും സന്നദ്ധ സംഘടനകളുമടക്കം സർക്കാർ ഉത്തരവുകൾക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഉത്തരവ് വിഭാഗീയത വളർത്താൻ കാരണമാകുമെന്നും, ഒരു വിഭാഗക്കാർക്കെതിരെ സാമ്പത്തിക ഭ്രഷ്ട് കൽപ്പിക്കാൻ സാഹചര്യം ഒരുക്കുമെന്നുമാണ് ഹരജിക്കാർ വാദിച്ചത്. കൻവർ തീർഥാടകർ യാത്ര ചെയ്യുന്ന മുസഫർ ജില്ലയിലെ വഴികളിലെ ഭക്ഷണ ശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന യുപി സർക്കാർ ഉത്തരവാണ് വിവാദമായത്. വിമർശനം ശക്തമാക്കിയെങ്കിലും മറ്റു ജില്ലകളിലും യുപി സർക്കാർ സമാന നിർദ്ദേശം നൽകിയതോടെ വിവാദം ശക്തമായി.
മധ്യപ്രദേശിലെ ഉജ്ജയിനിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സമാന ഉത്തരവ് നൽകിയിരുന്നെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എൻഡിഎയിലെ സഖ്യകക്ഷികൾ പോലും എതിർപ്പ് പരസ്യമാക്കിയെങ്കിലും സർക്കാർ പിന്നോട്ടില്ലെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചിരുന്നു. അതിനിടെ, കൻവർ യാത്രക്ക് ഇന്ന് തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഗംഗാജലം ശേഖരിക്കാൻ പോകുന്ന തീർഥാടകർ നടക്കുന്ന വഴികളിൽ ഡ്രോൺ നിരീക്ഷണം അടക്കം ഏർപ്പെടുത്തിയതായി യുപി പോലീസ് അറിയിച്ചു.
Most Read| വേങ്ങര ഗാർഹിക പീഡനക്കേസ്; ഭർത്താവിനായി ബ്ളൂ കോർണർ നോട്ടീസ്






































