ബെയ്റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയുടെ (64) മരണത്തെ തുടർന്ന് ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഹസൻ നസ്റല്ലയെ വധിച്ചതിന് പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി മുന്നറിയിപ്പും നൽകി.
വെള്ളിയാഴ്ച തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ഹിസ്ബുല്ല നേതൃനിരയിൽ ഇസ്രയേൽ വധിക്കുന്ന ഏറ്റവും ഉയർന്ന നേതാവാണ് ഹസൻ നസ്റല്ല. 32 വർഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു അദ്ദേഹം. 18 വർഷം നീണ്ട അധിനിവേശം അവസാനിപ്പിച്ച് 2000ൽ ഇസ്രയേൽ സൈന്യത്തെ ലബനനിൽ നിന്ന് തുരത്തി ഹിസ്ബുല്ലയുടെ ചെറുത്തുനിൽപ്പ് ഹസൻ നസ്റല്ലയുടെ നേതൃത്വത്തിലായിരുന്നു.
2006ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയതോടെ ഹസൻ നസ്റല്ല മേഖലയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നേതാവായി ഉയർന്നു. നസ്റല്ലയുടെ കൊലപാതകം ലബനൻ സായുധ സംഘടനയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ചരിത്രപരമായ വഴിത്തിരിവ് ആണെന്നായിരുന്നു ഹസൻ നസ്റല്ലയുടെ വധത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശേഷിപ്പിച്ചത്.
ഇരകൾക്ക് നീതി ലഭിച്ചെന്ന് പറഞ്ഞ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ, വെടിനിർത്തലിന് അഭ്യർഥിച്ചു. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിവെപ്പ് തുടരുകയാണെന്ന് ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ നടന്ന വെടിവെപ്പിൽ 33 പേർ മരിച്ചു. 200 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ആരംഭിച്ച ഇസ്രയേൽ ആക്രമണങ്ങളിൽ 800ലധികം പേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ഹസൻ നസ്റല്ലയുടെ കൊലപാതകത്തെ തുടർന്ന് അടിയന്തിരമായി യുഎൻ രക്ഷാസമിതി യോഗം വിളിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അധികാര മേഖലയിലും, പ്രതിനിധികൾക്കുമേലും നടക്കുന്ന അക്രമണങ്ങളോട് ഉചിതമായ രീതിയിൽ പ്രതികരിക്കുമെന്ന് ഇറാന്റെ യുഎസ് അംബാസഡർ വ്യക്തമാക്കി. മേഖലയെ യുദ്ധത്തിലേക്ക് നയിക്കുന്ന ഇസ്രയേൽ നടപടികളെ ചെറുക്കണമെന്നും യുഎന്നിനോട് അഭ്യർഥിച്ചു.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്