പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിരാം ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം. കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂൺ ഇളകി കുഞ്ഞിന്റെ തലയിൽ വീഴുകയായിരുന്നു.
തൂണിന് നാലടിയോളം ഉയരമുണ്ട്. കുട്ടിയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ അമ്മയ്‌ക്കും ബന്ധുക്കൾക്കുമൊപ്പം കല്ലേരി അപ്പൂപ്പൻകാവ് ക്ഷേത്രം സന്ദർശിച്ച ശേഷമാണ് അഭിരാം ആനത്താവളത്തിലെത്തിയത്.
ഇതിനിടെ അഭിരാം വഴിയരികിൽ സ്‌ഥാപിച്ചിരുന്ന കോൺക്രീറ്റ് തൂണിൽ പിടിച്ചു വട്ടം കറങ്ങുന്നതിനിടെ തൂൺ പിഴുത് വീഴുകയായിരുന്നു. ആനത്താവള സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്‌ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് ഇളകി വീണത്. അപകടത്തെ തുടർന്ന് ആനക്കോട്ട താൽക്കാലികമായി അടച്ചു. സംഭവത്തിൽ വനംമന്ത്രി എകെ ശശീന്ദ്രൻ റിപ്പോർട് തേടി. വീഴ്‌ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’





































