‘പിഎം ശ്രീയിൽ നിന്ന് പിൻമാറാൻ കേരളത്തിന് സാധിക്കില്ല; കോടികൾ നഷ്‌ടമാകും’

പദ്ധതിയിൽ നിന്ന് പിൻമാറിയാൽ പല ഇനത്തിലായി രണ്ടായിരം കോടി രൂപയോളം സംസ്‌ഥാനത്തിന്‌ നഷ്‌ടമാകുമെന്ന സ്‌ഥിതിയുണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.

By Senior Reporter, Malabar News
education minister N Shamsudheen
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്‌ഥാനത്തിന്‌ പിൻമാറാൻ സാധിക്കില്ലെന്നും, പിൻമാറാൻ കേന്ദ്ര സർക്കാരിന് മാത്രമേ അവകാശമുള്ളൂവെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ പല ഇനത്തിലായി രണ്ടായിരം കോടി രൂപയോളം സംസ്‌ഥാനത്തിന്‌ നഷ്‌ടമാകുമെന്നും മന്ത്രി പറഞ്ഞു.

നിയമസഭയിലെ ചോദ്യോത്തര വേളയിൽ പ്രവീൺ കുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പദ്ധതിയിലൂടെ 152 ബ്ളോക്കുകളിൽ 304 സ്‌കൂളുകൾക്ക് ഒരുകോടി രൂപ വീതം മൂന്നുവർഷത്തേക്കാണ് കിട്ടുക. 900 കോടിയിൽപ്പരം രൂപയാണ് സംസ്‌ഥാനത്തിന്‌ ലഭിക്കുക. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ ഈ തുക കിട്ടില്ല.

മാത്രമല്ല, പിൻമാറുന്നതിന്റെ പേരിൽ അന്യായമായി മറ്റു കേന്ദ്രഫണ്ടുകൾ തടഞ്ഞുവെക്കുന്നതിലൂടെയും തുകകൾ നഷ്‌ടമായേക്കാം. അങ്ങനെ ഫണ്ടുകൾ തടഞ്ഞുവെക്കുന്നു എന്നത് ഒരു വസ്‌തുതയാണ്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിടാൻ നിർബന്ധിതമായതും ആ ഫണ്ട് പ്രതീക്ഷിച്ചു കൊണ്ടുതന്നെയാണ്. ആ ഇനത്തിൽ എസ്എസ്‌കെയ്‌ക്ക് ലഭിക്കാനുള്ള 1150 കോടി രൂപയും കിട്ടാതെ പോകും. അങ്ങനെ വരുമ്പോൾ ഒപ്പിടാത്തതിന്റെ പേരിൽ രണ്ടായിരം കോടിയോളം രൂപ സംസ്‌ഥാനത്തിന്‌ നഷ്‌ടമാകുന്ന സ്‌ഥിതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളിന് ഒരുകോടി രൂപയാണ് ലഭിക്കുക. തദ്ദേശ സ്വയംഭരണ ബ്ളോക്കുകളിൽ ഒരു എലമെന്ററി സ്‌കൂളും സെക്കൻഡറി സ്‌കൂളുമാണ് പദ്ധതിക്കായി തിരഞ്ഞെടുക്കേണ്ടത്. 40 ശതമാനം കേരളവും 60 ശതമാനം കേന്ദ്രവുമാണ് നൽകേണ്ടത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തിയതായോ വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ചതായോ അറിയാൻ കഴിഞ്ഞിട്ടില്ല. സർക്കാർ രൂപീകരിച്ച സെക്രട്ടറിമാരുടെ സമിതി യോഗം ചെയുകയും പദ്ധതിയിൽ ഒപ്പുവെക്കാവുന്നതാണെന്ന് അവർ സർക്കാരിന് ഉപദേശം നൽകുകയും ചെയ്‌തിട്ടുള്ളതായാണ് രേഖകളിൽ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE