കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷെർളി വാസു (68) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎംസിടി കോളേജ് ആശുപത്രിയിൽ ഫൊറൻസിക് വിഭാഗം മേധാവിയായി പ്രവർത്തിച്ച് വരികയായിരുന്നു.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഷെർളി വാസു. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്ന ഷെർളി, തൊടുപുഴ സ്വദേശിയാണ്.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് 79ലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ 1982ൽ ഔദ്യോഗിക സേവനം ആരംഭിച്ച ഷെർളി, രണ്ടുവർഷം തൃശൂരിലും വകുപ്പ് മേധാവിയായിരുന്നിട്ടുണ്ട്.
96ൽ ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ്പോടുകൂടി ഉപരിപഠനത്തിനും അവസരം ലഭിച്ചു. 2001 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവിയായിരുന്നു. 2016ൽ തൃശൂർ മെഡിക്കൽ കോളേജ് ഫൊറൻസിക് മേധാവിയായിരിക്കെ വിരമിച്ചു. തന്റെ അനുഭവങ്ങൾ കോർത്തിണക്കി ‘പോസ്റ്റുമോർട്ടം ടേബിൾ’ എന്ന പുസ്തകവും ഷെർളി രചിച്ചിട്ടുണ്ട്.
Most Read| ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം





































