തൊടുപുഴ: ഇടുക്കി മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ മുംബൈ സ്വദേശിയായ ജാൻവി എന്ന യുവതിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന പരാതിയിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. മൂന്നാർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സാജു പൗലോസ്, ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി.
ഒക്ടോബർ 31നായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാറിൽ നിന്ന് യൂബർ ടാക്സി ബുക്ക് ചെയ്ത ജാൻവിക്ക് നേരെ ഒരുകൂട്ടം ടാക്സി ഡ്രൈവർമാർ ഭീഷണിയുമായി എത്തുകയായിരുന്നു. ഈസമയം പോലീസിന്റെ സഹായം തേടുകയും രണ്ട് പോലീസുകാർ തനിക്കൊപ്പം നിൽക്കാതെ ടാക്സി ഡ്രൈവർ യൂണിയനൊപ്പം നിൽക്കുകയായിരുന്നു. ഇക്കാര്യം ജാൻവി തന്റെ വീഡിയോയിലും വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ യുവതിക്കൊപ്പം നിൽക്കാതെ ജോലിയിൽ കൃത്യവിലോപം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. ജാൻവി ബുക്ക് ചെയ്ത യൂബർ ടാക്സിയിൽ സഞ്ചരിക്കാൻ യൂണിയൻ നേതാക്കൾ സമ്മതിക്കില്ലെന്നും മൂന്നാറിൽ നിന്ന് തന്നെയുള്ള വാഹനം തന്നെ യാത്ര ചെയ്യാൻ വിളിക്കണമെന്നും ടാക്സി ഡ്രൈവർമാർ ആവശ്യപ്പെടുകയായിരുന്നു.
ആറുപേരുടെ സംഘം തടഞ്ഞുവെച്ച് എന്ന് യുവതി സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. പോലീസിൽ വിവരമറിയിച്ചിട്ടും അനുകൂല നിലപാട് ഉണ്ടയില്ലാ എന്നും പരാതിയുണ്ടായിരുന്നു.
എന്നാൽ, ദുരനുഭവം പങ്കുവെച്ച വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം മൂന്നാർ പോലീസ് കേസെടുക്കുകയായിരുന്നു. സംഘം ചേർന്ന് തടഞ്ഞുവെയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മൂന്നാർ പോലീസ് ആറുപേർക്കെതിരെ കേസെടുത്തത്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































