അബുദാബി: പശ്‌ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കാനുള്ള ചർച്ചകൾ തുടരുന്നതിനിടെയും ഗൾഫ് രാജ്യങ്ങൾക്കുനേരെ ആക്രമണം തുടർന്ന് ഇറാൻ. അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്‌ക്ക് സമീപമാണ് മിസൈൽ ആക്രമണം നടന്നത്.
ആക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം ഉണ്ടായി. അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായും അണച്ചതായും മേഖലയിലെ സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തെങ്കിലും അവയുടെ അവശിഷ്‌ടങ്ങൾ പതിച്ചാണ് നാശനഷ്‌ടങ്ങൾ സംഭവിച്ചത്.
സൗദി അറേബ്യയിലെ സുൽത്താൻ വ്യോമത്താവളത്തിന് നേരെയും ഇറാന്റെ ആക്രമണം ഉണ്ടായി. തങ്ങളുടെ 12 സൈനികർക്ക് പരിക്കേറ്റുവെന്ന് യുഎസ് അറിയിച്ചു. മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്‌കരണ പ്ളാന്റിൽ ഇസ്രയേൽ ബോംബിട്ടു. ആളപായമോ ആണവവികിരണ ഭീഷണിയോ ഇല്ലെന്ന് ഇറാൻ വ്യക്‌തമാക്കി.
എന്നാൽ, തിരിച്ചടിയായി യുഎസിന്റേയും ഇസ്രയേലിന്റെയും വ്യവസായ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി. യുഎസ്- ഇസ്രയേൽ പക്ഷ രാജ്യങ്ങളിലെ തുറമുഖങ്ങളിൽ നിന്നോ തിരിച്ചോ ഉള്ള കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടില്ലെന്നും ഇറാൻ സേനാ വിഭാഗമായ റവല്യൂഷണറി ഗാർഡ് (ഐആർജിസി) പ്രഖ്യാപിച്ചു.
ഹോർമുസ് കടക്കാൻ ഐആർജിസിയുടെ അനുമതി വേണം
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പലുകൾ ഇറാൻ സേനാ വിഭാഗമായ റവല്യൂഷണറി ഗാർഡിന്റെ (ഐആർജിസി) അനുമതിയോടെ മാത്രം കടത്തിവിടുന്ന സംവിധാനത്തിലേക്ക് ഇറാൻ കടന്നുവെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം മാത്രം കപ്പലുകൾ കടത്തിവിടുന്ന സംവിധാനം ഏർപ്പെടുത്തിയതായി ഇറാൻ ഐക്യരാഷ്‌ട്ര സംഘടനയുടെ സമുദ്രഗതാഗത അതോറിറ്റിയായ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനെ (ഐഎംഒ) അറിയിച്ചിരുന്നു.
കപ്പലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്നാണ് വിശദീകരണം. ഇതിനായി ചരക്കുകപ്പലുകൾ ഇറാന്റെ സമുദ്ര മേഖലയിൽ പ്രവേശിച്ചു സേനയുടെ അനുമതി വാങ്ങിയ ശേഷമാണ് ഹോർമുസ് കടലിടുക്കിലേക്ക് തിരിയേണ്ടത്. ടോൾ ബൂത്തിന് സമാനമായ സമ്പ്രദായമാണിത്.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ







































