കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വാഗ്‌ദാനങ്ങളുമായി രാഹുൽ ഗാന്ധി. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഇതായിരിക്കുമെന്നും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
”റബറിന്റെ താങ്ങുവില കിലോയ്‌ക്ക് 300 രൂപയാക്കുമെന്ന് ഞങ്ങൾ പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ട്. ആദ്യം 250 രൂപയും പിന്നീട് 300 രൂപയുമാക്കി വില ഉയർത്തും. കർഷകരും തൊഴിലാളികളുമാണ് സംസ്‌ഥാനത്തിന്റെയും രാജ്യത്തിന്റെയും അടിത്തറ. അതിനാലാണ് ഈ തീരുമാനമെടുക്കുന്നത്”- രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിലെ തിരഞ്ഞെടുപ്പിൽ പ്രധാന പ്രശ്‌നമാണ് റബർ. 90% റബറും ഇവിടെയാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. റബറിന്റെ നാടാണ് കേരളം. വിപണിയിലെ അനിശ്‌ചിതത്വം ഏറ്റവും ബാധിക്കുന്നത് റബർ കർഷകരെയാണ്. ഇടതുമുന്നണി കർഷകർക്ക് ചില വാഗ്‌ദാനങ്ങൾ നൽകിയിരുന്നു. 250 രൂപയായി നിലനിർത്തുമെന്നാണ് 2016ലെ പ്രകടന പത്രികയിൽ എൽഡിഎഫ് പറഞ്ഞത്. അവർ അത് പാലിച്ചില്ല.
200 രൂപ നൽകുമെന്നാണ് എൽഡിഎഫിന്റെ ഇപ്പോഴത്തെ വാഗ്‌ദാനം. ഇന്നത്തെ വിപണി വില 220 രൂപയാണ്. ഞങ്ങൾ പൊള്ളയായ വാഗ്‌ദാനം നൽകാറില്ല. കർഷകരെ സംരക്ഷിക്കുന്ന ആളുകളാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































