രാജകുമാരി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമിച്ച കെട്ടിടങ്ങളും വീടുകളും പൊളിച്ചു തുടങ്ങി. 29 വീടുകൾ ഉൾപ്പടെ 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതിൽ 56 കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചുനീക്കും. ബാക്കിയുള്ളവ റവന്യൂ വകുപ്പ് പൊളിച്ചുനീക്കും.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്‌ഥലത്ത് പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ശാന്തൻപാറ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പൂപ്പാറ ടൗണിന് സമീപം പുറമ്പോക്ക് ഭൂമിയിൽ നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം 29 വീടുകളാണ് 2024 ഫെബ്രുവരിയിൽ റവന്യൂ വകുപ്പ് ഏറ്റെടുത്തത്.
ഈ വീടുകളിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകുന്നതിന് പലതവണ സമയം അനുവദിച്ചിരുന്നു. എന്നാൽ, താമസക്കാരെ സ്വമേധയാ ഒഴിഞ്ഞു പോകാത്തതിനാലാണ് റവന്യൂ, പഞ്ചായത്ത് അധികൃതർ തുടർ നടപടികളിലേക്ക് കടന്നത്. അതേസമയം, വീടുകൾ ഒഴിപ്പിക്കുന്നതിൽ പ്രതിഷേധിച്ചു ഈ വീടുകളിലെ താമസക്കാർ പൂപ്പാറയിൽ അനിശ്‌ചിതകാല നിരാഹാര സമരം ആരംഭിച്ചു.
ഈ വീടുകളിൽ താമസിക്കുന്ന പത്തോളം കുടുംബങ്ങൾ ഒഴികെയുള്ളവർക്ക് കൃഷി സ്‌ഥലം, വീട് തുടങ്ങിയവ ഉണ്ടെന്നാണ് പൂപ്പാറ വില്ലേജ് ഓഫീസർ ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ടിലുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നത്.
ഒരു നിവൃത്തിയും ഇല്ലാത്തവരല്ല പുഴ കയ്യേറി കെട്ടിടം നിർമിച്ചതെന്നും ദുരന്തനിവാരണത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നും ഇടുക്കി ജില്ലാ കലക്‌ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. 88 കെട്ടിടങ്ങളും പൂർണമായി പൊളിച്ചുമാറ്റും. പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കും. കയ്യേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കും. അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































