ന്യൂഡെൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) നിർണായക വിധിയുമായി സുപ്രീം കോടതി. എസ്‌ഐആറുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ സുപ്രീം കോടതി ശരിവെച്ചു. ഈ നടപടി നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്‌ഥകളോ ലംഘിക്കുന്നില്ലെന്ന് കോടതി വിധിച്ചു.
എസ്‌ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹരജിക്കാരും പ്രതിപക്ഷവും ഉയർത്തിയ തടസവാദങ്ങൾ കോടതി തള്ളി. കേരളം ഉൾപ്പടെയുള്ള നിരവധി സംസ്‌ഥാനങ്ങളിലെ എസ്‌ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹരജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇതിലാണ് കോടതി വിധി.
എസ്‌ഐആർ നടപടി ഭരണഘടനയ്‌ക്ക് ജീവൻ നൽകുന്ന ഒന്നാണെന്നാണ് കോടതിയുടെ നിരീക്ഷണം. കൃത്യവും സമഗ്രവുമായ വോട്ടർപട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും കോടതി അഭിപ്രായപ്പെട്ടു. കൂടാതെ, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്‌ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്‌തമാക്കി.
പൗരത്വം നിശ്‌ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും, എന്നാൽ വോട്ടർ പട്ടികയിൽ ഒരാളെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പൗരത്വ പരിശോധനയുടെ പരിമിതമായ വശങ്ങൾ കമ്മീഷന് ഉപയോഗിക്കാമെന്നും ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി.
എസ്‌ഐആർ നടപടി കമ്മീഷന്റെ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾക്ക് അനുസൃതമാണോ, ഈ നടപടിയിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങൾ യുക്‌തിസഹിതമാണോ, മറ്റ് ബദൽ മാർഗങ്ങൾ ഇല്ലാത്ത പക്ഷം ഈ നടപടി അനിവാര്യമായിരുന്നോ, കമ്മീഷന്റെ ലക്ഷ്യവും പൗരൻമാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്‌ഥ നിലനിർത്തുന്നുണ്ടോ എന്നീ പ്രധാന മാനദണ്ഡങ്ങളെ അടിസ്‌ഥാനമാക്കിയാണ് സുപ്രീം കോടതിയുടെ അനുകൂല വിധി.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































