പാരിസ്: ഇറാനുമായുള്ള സമാധാന കരാറിൽ ഒപ്പുവെയ്‌ക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ, വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ധാരണാപത്രം അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഇത് പാലിച്ചില്ലെങ്കിൽ ഇറാന്റെ തലയ്‌ക്ക് മീതെ ബോംബിടുമെന്ന ഭീഷണിയും മുഴക്കി.
ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്‌ഷ്യൻ പ്രസിഡണ്ട് അബ്‌ദുൽ ഫത്താഹ് അൽ- സിസിയോടൊപ്പം മാദ്ധ്യമപ്രവർത്തകരെ ട്രംപിന്റെ പ്രസ്‌താവന. കരാറിലെ വ്യവസ്‌ഥകൾ തനിക്ക് പൂർണമായി ബോധ്യപ്പെട്ടില്ലെങ്കിൽ ഇറാനെതിരെയുള്ള സൈനിക ആക്രമണങ്ങൾ യുഎസ് പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.
”എനിക്ക് ഈ കരാർ തൃപ്‌തികരമല്ലെങ്കിലോ, അവർ ശരിയായ രീതിയിലല്ല പെരുമാറുന്നതെങ്കിലോ, അവരുടെ തലയിൽ ഞങ്ങൾ വീണ്ടും ബോംബുകൾ വലിച്ചെറിയും”- ട്രംപ് പറഞ്ഞു. ഇറാൻ കൃത്യമായ അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങൾക്ക് ട്രംപിന്റെ പ്രസ്‌താവന വലിയ തിരിച്ചടിയായേക്കും എന്നാണ് സൂചന.
ഈമാസം 19ന് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് ഔദ്യോഗികമായി കരാറിൽ ഒപ്പുവെക്കും. അതിനുശേഷമായിരിക്കും കരാർ നിലവിൽ വരിക. ജനീവയിൽ നടക്കുന്ന ഒപ്പിടൽ ചടങ്ങിൽ ജെഡി. വാൻസ് പങ്കെടുക്കുമെന്ന് ട്രംപ് അറിയിച്ചു. കരാർ ഒപ്പിട്ടതിന് ശേഷം മാത്രമേ പൂർണരൂപം പരസ്യപ്പെടുത്തൂവെന്നും ട്രംപ് പറഞ്ഞു.
ജനീവയിലെ ഒപ്പിടൽ ചടങ്ങിന് ശേഷം യുഎസുമായി കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും അറിയിച്ചു. കരാർ ഔദ്യോഗികമായി ഒപ്പുവെക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല.
Most Read| സംസ്‌ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത



































