തോട് വൃത്തിയാക്കുന്നതിനിടെ ലഭിച്ച ഭാരമുള്ള പ്ളാസ്റ്റിക് ടിൻ തുറന്നപ്പോൾ കണ്ടത് വെള്ളി ആഭരണങ്ങൾ. കൊട്ടാരക്കര പൂയപ്പള്ളി പഞ്ചായത്തിലെ മരുതമൺപള്ളി എന്ന സ്ഥലത്താണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾ മരുതമൺപള്ളി ക്ഷേത്രത്തിന് സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെയാണ് പ്ളാസ്റ്റിക് ടിൻ ലഭിച്ചത്.
ആദ്യം അമ്പരന്നെങ്കിലും തുറന്ന് നോക്കിയപ്പോൾ ടിൻ നിറയെ വെള്ളി ആഭരണങ്ങളായിരുന്നു. ഉടൻ തന്നെ വിവരം വാർഡ് അംഗത്തെ അറിയിച്ചു. സ്ഥലത്തെത്തിയ പൂയപ്പള്ളി പോലീസ് സാധനങ്ങൾ ഏറ്റുവാങ്ങി. വിവിധ തരത്തിലുള്ള 40 ജോടിയോളം വെള്ളി ആഭരണങ്ങളാണ് ടിന്നിൽ നിന്ന് പോലീസിന് ലഭിച്ചത്.
35 ജോഡി പാദസരം, രണ്ട് ജോഡി കാൽത്തള, രണ്ട് ഏലസ്, അഞ്ച് മൂക്കുത്തി, രണ്ടുജോഡി കമ്മലുകൾ, ഒരു മോതിരം, ഇടിവള എന്നിവയും ഒരു ചാർജറും ലഭിച്ചു. ടിൻ ലഭിച്ചതിന് സമീപത്തു നിന്ന് ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ത്രാസും ലഭിച്ചു.
സാധനങ്ങൾ തോട്ടിലൂടെ ഒഴുകിയെത്തിയതാണോ അതോ ആരെങ്കിലും ഉപേക്ഷിച്ചതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ചെറിയ ആഭരണ വിൽപ്പന കടകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ത്രാസാണ് കണ്ടെത്തിയത്. ഏതെങ്കിലും കടകളിൽ നിന്ന് ആഭരണങ്ങളും ത്രാസും നഷ്ടമായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ



































