കൽപ്പറ്റ: കനത്ത മഴയെ തുടർന്നുള്ള അപകടസാധ്യതകൾ മുന്നിൽക്കണ്ട് വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് കലക്ടർ ഡിആർ മേഘശ്രീ ഉത്തരവിട്ടു. ട്രക്കിങ്, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്.
അതേസമയം, മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12,13 വാർഡുകളിലെ വിനോദസഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അമ്പലവയൽ പഞ്ചായത്തിലെ എടയ്ക്കൽ ടൂറിസം കേന്ദ്രത്തിനും മാനന്തവാടി താലൂക്കിലെ മുനീശ്വരകുന്ന്, കുറുവ ദ്വീപ് ടൂറിസം കേന്ദ്രങ്ങൾക്കും നിയന്ത്രണം തുടരും.
ജില്ലയിലെ ക്വാറികളുടെ പ്രവർത്തനങ്ങൾക്കും മണ്ണ് നീക്കത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 51, 55 വകുപ്പുകൾ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, മണ്ണിടിച്ചിൽ ദുരന്തം നടന്ന കള്ളാടിയിൽ ലഭിക്കേണ്ട മഴ ശരാശരിയുടെ ഇരട്ടിയിലധികമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം ലഭിച്ചതെന്നും കലക്ടർ അറിയിച്ചു.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി


































