മാനന്തവാടി: ഏഷ്യയിലെ തന്നെ ആദിവാസി വിഭാഗങ്ങളുടെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമായ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടം സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നു. ഡിടിപിസിയാണ് പുതുപദ്ധതിക്ക് തയ്യാറെടുക്കുന്നത്. 3000 അടി ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന എസ്‌റ്റേറ്റിന്റെ മുഴുവൻ പ്രകൃതി രമണീയതയും ഉപയോഗിച്ചുള്ള പദ്ധതിയാണ് വിഭാവനം ചെയ്‌തിരിക്കുന്നത്.
400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തോട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി പ്ളാന്റേഷൻ ടൂർ, തേയില ചായപ്പൊടിയാക്കുന്ന രീതി, പലതരത്തിലുള്ള ചായകൾ രുചിച്ചു നോക്കാനുള്ള ഫാക്‌ടറി ടൂർ, സാഹസികത ഇഷ്‌ടപ്പെടുന്നവർക്കായി ട്രക്കിങ്, തേയിലത്തോട്ടങ്ങളിൽ കൂടെയുള്ള സൈക്ളിങ് എന്നിവയെല്ലാമാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.
താമസ സൗകര്യത്തിനായി വിപുലമായ സൗകര്യങ്ങളോടെ ടീ കൗണ്ടിയും സജ്‌ജീകരിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് ടെന്റിൽ താമസിക്കാനുള്ള സൗകര്യവും ഉണ്ടാകും. പ്രകൃതിയുമായി ഇണങ്ങിയുള്ള വിനോദ സഞ്ചാരമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി പ്രിയദർശിനിയെ മാറ്റാനാണ് ഡിടിപിസി ഒരുങ്ങുന്നത്.
Read Also: മുല്ലപ്പെരിയാറിലെ മരംമുറി; ഉദ്യോഗസ്‌ഥ തലത്തിൽ നടപടി ഉണ്ടായേക്കും