കൊച്ചി: ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജിതമാക്കി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
ആശുപത്രിയുടെ എംഡി. എസ്കെ അബ്ദുല്ലയെയും ഇഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്.
മുഹമ്മദ് ഇഖ്ബാലിനോട് കഴിഞ്ഞ അഞ്ചുവർഷത്തെ സ്വത്തുവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ പരിശോധിച്ച് ഇഖ്ബാലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ആശുപത്രികളിൽ നടക്കുന്നത് ഒരു സംഘടിത കുറ്റകൃത്യം എന്ന നിലയിലാണ് ഇഡി കേസെടുത്തിരിക്കുന്നത്.
അവയവക്കച്ചവട റാക്കറ്റിന് സ്വകാര്യ ആശുപത്രികളിൽ നിന്ന് കമ്മീഷൻ ലഭിച്ചിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ ലേക്ഷോർ അടക്കമുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ഇഡി വ്യപക റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഇഡി തുടർനടപടികളുമായി മുന്നോട്ട് പോകുന്നത്.
അവയവക്കച്ചവട റാക്കറ്റിലെ മുഖ്യകണ്ണി നജീബിന്റെ നേതൃത്വത്തിലുള്ള സംഘവുമായി സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്നാണ് പ്രധാന കണ്ടെത്തൽ. ഓരോ തവണ ധാതാവിനെയും സ്വീകർത്താവിനെയും ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയതിന് ഈ ആശുപത്രികളിൽ നിന്നും റാക്കറ്റിന് കമ്മീഷൻ പോകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മൂന്നുവർഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകൾ ഉണ്ടാക്കി അവയവക്കച്ചവടം നടത്തിവരികയാണെന്നാണ് കണ്ടെത്തൽ. സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് ഇവർ ചതിയിൽപ്പെടുത്തിയത്. ദാതാക്കൾക്ക് കുറഞ്ഞ തുക നൽകി വൻ തുകയ്ക്കാണ് മറിച്ചുവിൽക്കുന്നത്. സംസ്ഥാനത്തിന് പുറത്തും ഈ റാക്കറ്റിന് ബന്ധം ഉണ്ടെന്നതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി




































