പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്‌ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ആണ് ചടങ്ങുകൾ നടക്കുക. ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിയിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിയിക്കും. പതിനെട്ടാം പടിക്കുമുന്നിലെ ആഴിയിലും മേൽശാന്തി അഗ്നി പകരും.
നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ക്ഷേത്ര തന്ത്രി കണ്‌ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്യും. രാത്രി 7.30ന് ഹരിവരാസനം പാടി നടയടക്കും.
ചിങ്ങം ഒന്നായ ഓഗസ്റ്റ് 17ന് പുലർച്ചെ അഞ്ചിന് ശ്രീകോവിലിന്റെ നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും ഉണ്ടാകും. ശേഷം മഹാഗണപതി ഹോമം, 7.30ന് ഉഷപൂജ എന്നിവയും നടക്കും. ഓഗസ്റ്റ് 17 മുതൽ 21 വരെ പ്രത്യേക പൂജകൾ ഉണ്ടാകില്ല. 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെയാണ് ചിങ്ങമാസ പൂജകൾക്ക് പരിസമാപ്‌തിയാകുക.
കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും ക്ഷേത്രത്തിൽ പൂജകൾ നടക്കുക. നിയന്ത്രണങ്ങളുടെ ഭാഗമായി ഈ മാസവും ശബരിമലയിൽ ഭക്തർക്ക് പ്രവേശനാനുമതി ഉണ്ടാവുകയില്ല. സമൂഹവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിനായി ഭക്തർ ഇനിയും കാത്തിരിക്കേണ്ടി വരും.