ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ഇരുപതോളം പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ ഒമ്പതുപേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.
രക്ഷാപ്രവർത്തനം തുടരുകയാണ്. ഫയർഫോഴ്സിന്റെ 12 യൂണിറ്റ് സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നിരുന്നു. കേന്ദ്ര ദ്രുതകർമ സേന ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. കോൺക്രീറ്റ് ബീമുകളും സ്ളാബുകളും പൊട്ടിച്ചുമാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണ് ശ്രമം.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഡെൽഹി സർവകലാശാല സൗത്ത് ക്യാമ്പസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സത്യനികേതനിലെ അഞ്ചുനില കെട്ടിടം തകർന്നുവീണത്. ആൺകുട്ടികൾക്കായുള്ള ‘ഹോസ്റ്റൽ ഡെയ്സ്’ എന്ന പിജിയാണ് തകർന്നുവീണത്. 50 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ബേസ്മെന്റിൽ പണി നടക്കുന്നതിനിടെയാണ് അപകടം.
15 മുറികളുള്ള കെട്ടിടത്തിൽ വിദ്യാർഥികളും ജീവനക്കാരുമടക്കം അമ്പതോളം ആളുകൾ ഉണ്ടായിരുന്നതായി പരിസരവാസികൾ പറയുന്നു. സംഭവത്തിൽ കെട്ടിട ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗുരുഗ്രാം സ്വദേശിയായ ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
അതിനിടെ, കെട്ടിടം പൊളിച്ചുനീക്കാൻ ഡെൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ടു. കെട്ടിടം അപകടകരമായ നിലയിലാണെന്ന് ഉത്തരവിൽ പറയുന്നു. പൊളിച്ചുമാറ്റാൻ ഉടമയ്ക്ക് മൂന്നുദിവസത്തെ സമയം നൽകിയിട്ടുണ്ട്. അതിനുള്ളിൽ പൊളിച്ചില്ലെങ്കിൽ എംസിഡി കെട്ടിടം പൊളിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ചെലവ് ഉടമയിൽ നിന്ന് ഈടാക്കുമെന്നും കോർപറേഷൻ അറിയിച്ചു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം



































