കൊച്ചി: കെഎസ്ആർടിസി ബസുകളിൽ വെഹിക്കിൾ ട്രാക്കർ ഉപകരണവും എമർജൻസി ബട്ടണും സ്ഥാപിക്കാനുള്ള സമയപരിധി ഹൈക്കോടതി നീട്ടി നൽകി. മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്. നവംബർ 23ലെ കോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്തെ പൊതുവാഹനങ്ങളിൽ 2021 ജനുവരി 1 മുതൽ ഇവ നടപ്പിലാക്കേണ്ടതായിരുന്നു. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഇടക്കാല ഹരജി ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിക്കുകയായിരുന്നു.
അതേസമയം, ഇനിയും കൂടുതൽ സമയം നീട്ടില്ലെന്നും ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി സംസ്ഥാന സർക്കാരടക്കമുള്ള എതിർകക്ഷികളോട് കോടതി നിർദേശിച്ചു.
പൊതുഗതാഗത വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഉപകരണവും എമർജൻസി ബട്ടണും സ്ഥാപിക്കണമെന്ന നിർദേശം സമയബന്ധിതമായി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ആക്സിഡന്റ് ഫോറം ഉപദേശക സമിതി അംഗം ജാഫർഖാൻ ഉൾപ്പടെ നൽകിയ പൊതുതാൽപ്പര്യ ഹരജികളിലാണ് നവംബറിൽ ഉത്തരവുണ്ടായത്.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ കെഎസ്ആർടിസിയിൽ ഇത് നടപ്പാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീടാണ് സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാര്യങ്ങൾ രേഖാമൂലം ബോധ്യപ്പെടുത്തിയത്.
Read also: റിപ്പബ്ളിക് ദിനാഘോഷം; മാർച്ച് പാസ്റ്റ് ഒഴിവാക്കി; മന്ത്രി ജി സുധാകരൻ പതാക ഉയർത്തും