കോഴിക്കോട്: പ്രമുഖ ചായാഗ്രാഹകനും സംവിധായകനുമായ പിഎസ് നിവാസിന്റെ (പി ശ്രീനിവാസ് 75) സംസ്കാരം നാളെ. രാവിലെ 11 മുതൽ 12 മണി വരെ മൃതദേഹം കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു പിഎസ് നിവാസിന്റെ മരണം.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഇദ്ദേഹം 1977ല്‍ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരവും കേരള ഫിലിം അസോസിയേഷന് പുരസ്കാരവും നേടി. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ കിഴക്കേ നടക്കാവിൽ ജനിച്ച പിഎസ് നിവാസ്, പിഎൻ മേനോന്റെ ‘കുട്ടിയേട്ടത്തി’ എന്ന ചിത്രത്തിലെ ഓപ്പറേറ്റീവ് ക്യാമറാമാനായാണ് സിനിമയിലേക്ക് എത്തുന്നത്. ദേവഗിരി കോളേജിൽ നിന്ന് ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം മദ്രാസ് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ‘മോഷൻ പിക്ചർ ഫോട്ടോഗ്രാഫി’ ഡിപ്ളോമ നേടിയശേഷമാണ് ഛായാഗ്രഹണ രംഗത്തേക്ക് പ്രവേശിച്ചത്.
‘സത്യത്തിന്റെ നിഴൽ’ എന്ന മലയാളം ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറമാനായി. തുടർന്ന് ഭാരതിരാജയുടെ ’16 വയതിനിലെ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്കുമെത്തി. ഈ സിനിമയോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള ഛായാഗ്രാഹകനായി മാറി പിഎസ് നിവാസ്.
ഓപ്പറേറ്റിവ് ക്യാമറാമാനായി കുട്ടിയേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി, സ്വപ്നം എന്നീ സിനിമകള്‍ ചെയ്തു. സത്യത്തിന്റെ നിഴലില്‍, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, സൂര്യകാന്തി, പല്ലവി, രാജന് പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സര്‍പ്പം എന്നിവയാണ് മറ്റ് പ്രധാന മലയാള ചിത്രങ്ങള്‍.
തമിഴിൽ ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാനായിരുന്ന പിഎസ് നിവാസ് പതിനാറു വയതിനിലേ, കിഴക്കേ പോകും റെയിൽ, സിഗപ്പു റോജാക്കൾ, ഇളമൈ ഊഞ്ചൽ ആടുകിറത്, നിറം മാറാത പൂക്കൾ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്.
ഹിന്ദിയിൽ ശ്രീദേവി നായികയായ 1979ലെ ഹിറ്റ് ചിത്രം സോൾവാ സാവൻ, 1980ലെ മറ്റൊരു ഹിറ്റ് ചിത്രമായ, രാജേഷ് ഖന്ന അഭിനയിച്ച റെഡ്റോസ് എന്നിവയുടെയും ഛായാഗ്രഹണം നിവാസ് ആയിരുന്നു നിർവഹിച്ചത്. രാജ രാജാതാൻ, സെവന്തി എന്നീ തമിഴ് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. ദീര്‍ഘകാലം മദ്രാസിലായിരുന്ന ഇദ്ദേഹം ഏതാനും വര്‍ഷമായി കോഴിക്കോട് ഈങ്ങാപ്പുഴയിലാണു താമസിച്ചിരുന്നത്. ഭാര്യയും മുന്നു മക്കളുമുണ്ട്.
Read also: ബാലഭാസ്കറിന്റെ മരണം; നിയമ പോരാട്ടം തുടരുമെന്ന് പിതാവ്