തിരുവനന്തപുരം: പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിയമപോരാട്ടം തുടരുമെന്ന് അച്ഛന്‍. കേസില്‍ നിയമ പോരാട്ടം തുടരുമെന്നും അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും അച്ഛന്‍ ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
‘സുപ്രീം കോടതി വരെ പോകും. സിബിഐ സംഘം പല വശങ്ങളും അന്വേഷിച്ചില്ലെന്ന് വേണം മനസിലാക്കാന്‍. മറ്റൊരു സംഘത്തെ അന്വേഷണം ഏല്‍പിക്കണമെന്ന് ആവശ്യപ്പെടും. ഏറെ പ്രതീക്ഷയോടെയാണ് സിബിഐ അന്വേഷണത്തെ കണ്ടത്. അവരുടെ കണ്ടെത്തല്‍ ഇങ്ങനെയായത് ദുഖകരമാണ്’; അദ്ദേഹം പറഞ്ഞു.
ബാലഭാസ്‌കറിന്റെ മരണത്തിൽ അട്ടിമറിയില്ലന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഒപ്പം തന്നെ കേസിൽ സാക്ഷിയായി എത്തിയ സോബിക്കെതിരെയും സിബിഐ കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ ഡിവൈഎസ്‍പി അനന്തകൃഷ്‌ണനാണ് കുറ്റപത്രം സമർപ്പിച്ചത്.
അമിത വേഗത്തിൽ അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് ബാലഭാസ്‌കറിന്റെയും, മകളുടെയും മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നുണ്ട്. അതിനാലാണ് അർജുനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. കൂടാതെ തെറ്റായ വിവരങ്ങൾ നൽകിയതിനും, കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസിലെ സാക്ഷിയായ സോബിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read also: ബാലഭാസ്‌കർ മരണം; അട്ടിമറിയില്ലെന്ന് സിബിഐ, കുറ്റപത്രം സമർപ്പിച്ചു