തിരുവനന്തപുരം : പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്ന് വ്യക്‌തമാക്കി സിബിഐ. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഒപ്പം തന്നെ കേസിൽ സാക്ഷിയായി എത്തിയ സോബിക്കെതിരെയും സിബിഐ കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ ഡിവൈഎസ്‍പി അനന്തകൃഷ്‌ണനാണ് കുറ്റപത്രം സമർപ്പിച്ചത്.
അമിത വേഗത്തിൽ അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് ബാലഭാസ്‌കറിന്റെയും, മകളുടെയും മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നുണ്ട്. അതിനാലാണ് അർജുനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. കൂടാതെ തെറ്റായ വിവരങ്ങൾ നൽകിയതിനും, കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസിലെ സാക്ഷിയായ സോബിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 132 സാക്ഷിമൊഴികളും, 100 രേഖകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതേസമയം തന്നെ സിബിഐയുടെ കണ്ടെത്തലിൽ തൃപ്‌തരല്ലെന്ന് വ്യക്‌തമാക്കി ബാലഭാസ്‌കറിന്റെ പിതാവ് രംഗത്ത് വന്നിട്ടുണ്ട്. കേസിൽ അസ്വാഭാവികത ഇല്ലെന്ന സിബിഐയുടെ കണ്ടെത്തലിനോട് യോജിക്കാൻ സാധിക്കില്ലെന്നും, കൊലക്കുറ്റവും, ഗൂഢാലോചനയും ചുമത്തേണ്ട കേസാണിതെന്നും അദ്ദേഹം വ്യക്‌തമാക്കി. അതിനാൽ തന്നെ വേണ്ടിവന്നാൽ പുനഃരന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 സെപ്റ്റംബർ 25ആം തീയതിയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. തുടർന്ന് ബാലഭാസ്‌കറും മകളും മരണത്തിന് കീഴടങ്ങി. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയെ രക്ഷിക്കാൻ സാധിച്ചു. കൂടാതെ ബാലഭാസ്‌കറിന്റെ ഡ്രൈവറായ അർജുന് അപകടത്തിൽ നിസാര പരിക്കുകൾ പറ്റിയിരുന്നു.
Read also : സിബിഎസ്ഇ 10, 12 പരീക്ഷകൾ മെയ് 4 മുതൽ