മുംബൈ: പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. നികിതക്ക് മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ, ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്ന് നിരീക്ഷിച്ച് മുംബൈ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അതിനിടയിൽ മുൻകൂർ ജാമ്യം തേടി ഡെൽഹി കോടതിയെ സമീപിക്കാവുന്നതാണ്.
ഡെൽഹി കോടതിയാണ് കേസിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നൽകാൻ മുംബൈ കോടതിക്ക് സാധിക്കില്ലെന്നുമുള്ള ഡെൽഹി പോലീസിന്റെ വാദം കോടതി തള്ളി. കേസിൽ മുംബൈ ഹൈക്കോടതിക്കും ഇടക്കാല സംരക്ഷണം നൽകാൻ അധികാരമുണ്ടെന്ന് കോടതി നീരിക്ഷിച്ചു.
അതെസമയം രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള യാതൊന്നും ടൂൾ കിറ്റിലില്ലെന്ന് വ്യക്തമാക്കിയ നികിതയുടെ അഭിഭാഷകൻ മിഹിർ ദേശായ് കിറ്റിൽ കർഷകസമരത്തെ പിന്തുണക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ ചെങ്കോട്ട ആക്രമണവുമായി ബന്ധപ്പെട്ട പരാമർശങ്ങളോ ഇല്ലെന്നും ഹൈക്കോടതിയിൽ അറിയിച്ചു.
ഖലിസ്ഥാൻ പ്രസ്ഥാനവുമായി നികിത ജേക്കബിന് ബന്ധമുണ്ടെന്നും ഡെൽഹി പോലീസ് ആരോപിച്ചിരുന്നു. എന്നാൽ ഇത് തമാശയായി മാത്രമേ കാണാനാവൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ കോടതിയിൽ പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകയായ നികിതക്ക് ഇത്തരം ഒരു പ്രസ്ഥാനവുമായും ബന്ധമില്ലെന്നും മിഹിർ ദേശായി ചൂണ്ടിക്കാട്ടി.
ബീഡിലെ പരിസ്ഥിതി പ്രവർത്തകനായ ശാന്തനു മുലുകിനും നേരത്തെ മുംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയിരുന്നു.
Read Also: കത്വ ഫണ്ട് തട്ടിപ്പ്; പികെ ഫിറോസിനെതിരെ കേസെടുത്തു