ന്യൂഡെൽഹി : ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് നികിത ജേക്കബ്, ശന്തനു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഡെൽഹി പട്യാല ഹൗസ് കോടതിയാണ് ഇന്ന് പരിഗണിക്കുന്നത്. കേസിൽ ഇരുവർക്കും നൽകിയ ട്രാൻസിറ്റ് ജാമ്യത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ആണ് മുൻകൂർ ജാമ്യഹരജിയിൽ ഇന്ന് കോടതി വാദം കേൾക്കുന്നത്. പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്‌ജ് ദർമേന്ദ്ര റാണയാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം തന്നെ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നാണ് ഡെൽഹി പോലീസിന്റെ നിലപാട്. ഇരുവർക്കും ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ വ്യക്‌തമായ പങ്കുണ്ടെന്നാണ് ഡെൽഹി പോലീസ് വ്യക്‌തമാക്കുന്നത്. അതിനാൽ തന്നെ രണ്ട് പ്രതികളുടെയും ഹർജികളിൻമേലുള്ള എതിർ സത്യവാങ്മൂലവും ഡെൽഹി പോലീസ് ഇന്ന് സമർപ്പിക്കും.
ജനുവരി 26ന് ഡെൽഹിയിൽ നടന്ന കർഷക റാലിയുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് പോസ്‌റ്റ് ചെയ്‌ത ‘ടൂൾകിറ്റ്’ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിഷ, നികിത, ശന്തനു എന്നിവർ ഏകോപിപ്പിച്ചുവെന്നാണ് ഡെൽഹി പോലീസിന്റെ ആരോപണം. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ദിഷാ രവി, നികിത ജേക്കബ്, ശന്തനു എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് മൂവർക്കും ജാമ്യം അനുവദിച്ച് പുറത്തു വരികയായിരുന്നു. അതിൽ നികിതക്കും, ശന്തനുവിനും അനുവദിച്ച ട്രാൻസിറ്റ് ജാമ്യം ഇന്ന് അവസാനിക്കുകയാണ്.
Read also : ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; മുഖ്യമന്ത്രിയെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രം