ന്യൂഡെൽഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ ജാമ്യം ആവശ്യപ്പെട്ട് അഭിഭാഷകയും പരിസ്‌ഥിതി പ്രവർത്തകയുമായ നികിത ജേക്കബ് സമർപ്പിച്ച ഹരജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്‌ട്ര ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ട്രാൻസിറ്റ് ജാമ്യം അവസാനിക്കുന്നതിന്റെ ഭാഗമായാണ് നികിത ഡെൽഹി കോടതിയെ സമീപിച്ചത്.
മഹാരാഷ്‌ട്ര ഹൈക്കോടതി മൂന്ന് ആഴ്‌ചത്തേക്കാണ് നികിതക്ക് അറസ്‌റ്റിൽ നിന്ന് സംരക്ഷണം നൽകിയിരുന്നത്.
അതേസമയം, ടൂൾ കിറ്റ് കേസിൽ അറസ്‌റ്റിലായിരുന്ന ആക്‌ടിവിസ്‌റ്റ് ദിഷാ രവിക്ക് കഴിഞ്ഞ മാസം 23ന് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജനുവരി 26ന് ഡെൽഹിയിൽ നടന്ന കർഷക റാലിയുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് പോസ്‌റ്റ് ചെയ്‌ത ‘ടൂൾകിറ്റ്’ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിഷ, നികിത, ശാന്തനു എന്നിവർ ഏകോപിപ്പിച്ചുവെന്നാണ് ഡെൽഹി പോലീസിന്റെ വാദം.
ഫെബ്രുവരി 3നാണ് ഗ്രെറ്റ ട്വീറ്റിൽ ‘ടൂൾകിറ്റ്’ പങ്കുവെച്ചത്. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധത്തിനും ഗ്രെറ്റ പിന്തുണ നൽകിയിരുന്നു.
Read Also: ഇന്ധന വില വർധന; വാഹന പണിമുടക്ക് ആരംഭിച്ചു