തിരുവനന്തപുരം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് സംയുക്‌ത സമരസമിതി ആഹ്വാനം ചെയ്‌ത വാഹന പണിമുടക്ക് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കും.
ടാക്‌സി, ഓട്ടോ,സ്വകാര്യ ബസുകൾകള്‍ എന്നിവരും പണുടക്കില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പൊതുഗതാഗതം സ്‌തംഭിക്കും.
പണിമുടക്കിന്റെ പശ്‌ചാത്തലത്തിൽ എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കാലടി സംസ്‌കൃത സർവകലാശാലയിൽ ഇന്ന് നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടാതെ, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ എട്ടാം തീയതിയിലേക്കും മാറ്റിയിട്ടുണ്ട്.
പണിമുടക്കിന് സംസ്‌ഥാനത്തെ വ്യാപാരികളുടെ ധാർമിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. എന്നാൽ, ഇന്നും വ്യാപാര സ്‌ഥാപനങ്ങൾ സാധാരണ പോലെ തന്നെ തുറന്ന് പ്രവർത്തിക്കുമെന്നും സമിതി വ്യക്‌തമാക്കി.
ഇന്ധനവിലയിൽ ഉണ്ടാകുന്ന ഉയർച്ച മൂലം രാജ്യത്ത് ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ടാണ് മിക്ക ഉൽപ്പന്നങ്ങൾക്കും ഇരട്ടിയിലധികം രൂപയുടെ വർധന ഉണ്ടായിരിക്കുന്നത്. ഇതെല്ലാം പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
Also Read: സിപിഎം-ആർഎസ്‌എസ് അന്തര്‍ധാര വിളക്കിച്ചേർത്ത ആളെന്ന ആക്ഷേപം വേദനിപ്പിച്ചു; ശ്രീ എം