കോഴിക്കോട്: ‘സിപിഎമ്മിനും ആർഎസ്എസിനും ഇടയിൽ അന്തര്‍ധാരയുണ്ടെന്നും ഇതിനെ വിളക്കിച്ചേർത്ത ആളെന്ന നിലക്കാണ് ശ്രീ എംന്റെ യോഗാ ഫൗണ്ടേഷന് ഭൂമി ലഭിച്ചത്‘ എന്നിങ്ങനെയുള്ള ആരോപണം തനിക്കേറെ വേദന ഉണ്ടാക്കിയതായി ശ്രീ എം പറഞ്ഞു.
മനുഷ്യനൻമ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു എന്നും എല്ലാ പാര്‍ട്ടികളിലും നല്ല മനുഷ്യരുണ്ടെന്നും അവരെ ഒരുമിപ്പിച്ച് സമൂഹത്തിന് ഉപകാരം ചെയ്യുക എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങൾ തനിക്കില്ലെന്നും ശ്രീ എം വ്യക്തമാക്കി. എല്ലാ രാഷ്ട്രീയക്കാരോടും തനിക്ക് ബന്ധമുണ്ടെന്നും അത് രാഷ്ട്രീയപരമല്ലെന്നും തികച്ചും മാനുഷ്യകമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
2021 ഫെബ്രുവരി 24ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ഹൗസിങ് ബോഡിന്റെ കൈവശമുള്ള. തിരുവനന്തപുരം ചെറുവയക്കല്‍ വില്ലേജിലെ നാലേക്കർ ഭൂമി, പ്രത്യേക നിബന്ധനകളോടെ 10 വർഷത്തേക്ക് ശ്രീഎമ്മിന്റെ യോഗാ ഫൗണ്ടേഷന് പാട്ടത്തിന് അഥവാ ലീസിന് നൽകാൻ തീരുമാനിച്ചിരുന്നു. ഇതാണ് നിരവധി വിവാദങ്ങൾക്ക് വഴി തെളിയിച്ചത്.
മുസ്ലിം വിശ്വാസ പശ്ചാത്തലമുള്ള, തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ ഒരു സാധാരണ കുടുംബത്തിൽ 1948 നവംബർ 6ന് ജനിച്ച മുംതാസ് അലി 19ആം വയസിൽ ഹിമാലയത്തിലേക്ക് യാത്രപോയി.
മതങ്ങളുടെ മതിൽക്കെട്ടില്ലാത്ത ആത്മീയതയിലൂടെ മനുഷ്യനിലെ സഹജമായ നൻമ വീണ്ടെടുക്കാമെന്ന് വിശ്വസിക്കുന്ന ‘നാഥ്’ പരമ്പരയിൽപ്പെട്ട ‘ഗുരു മഹേശ്വർ നാഥ് ബാബാജി’ എന്നയാളുടെ ശിഷ്യനായി മുംതാസ് അലി ആത്മീയ ജീവിതം ആരംഭിച്ചു. ആ കാലഘട്ടത്തിൽ ശ്രീ മധുകര്‍നാഥ് എന്ന പേരുസ്വീകരിച്ചു. അത് പിന്നീട് അനുയായികളുടെ വിളിയിലൂടെ ‘ശ്രീ എം’ എന്നായി മാറി.
രാജ്യത്ത് അസഹിഷ്ണുതയും തുടർന്നുള്ള കൊലപാതകങ്ങളും പശുവിന്റെ പേരിലുള്ള ആൾക്കൂട്ടകൊലകളും വർധിച്ചപ്പോൾ മോദി സര്‍ക്കാറിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ടും മോദിയെ നേരിൽകണ്ട് ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയും ഇദ്ദേഹം രംഗത്ത് വന്നിരുന്നു.
അന്താരാഷ്ട്രാ യോഗാദിനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും ബിജെപിയും യോഗയെ ഹിന്ദുത്വ വൽക്കരിക്കാൻ ശ്രമിച്ചപ്പോള്‍ അതിനെതിരെ യോഗ കായികവ്യായാമം ആണെന്ന സന്ദേശമുയർത്തി സിപിഐഎം ആരംഭിച്ച ‘യോഗാ ക്യാംപയിൻ’ സംസ്ഥാന തലത്തിൽ ഉൽഘാടനം നിർവഹിക്കാൻ എത്തിയത് ‘ശ്രീ എം’ ആയിരുന്നു.
നിലവിൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ‘ശ്രീ എം’ന് ലോകവ്യാപകമായി 6കോടിയോളം അനുയായികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. വലിയ ബഹളങ്ങളില്ലാതെ പ്രവർത്തിക്കുന്ന സൽസംഘ് ഫൗണ്ടേഷൻ, മാനവ ഏകതാമിഷൻ എന്നീ ആത്മീയ-സാമൂഹ്യ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവരുടെ സംഘടനയുടെ കീഴിൽ ‘യോഗാ ഗവേഷണ വികസന-പ്രചരണ‘ പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ 4 ഏക്കർ ഭൂമി 10 വർഷത്തെ ലീസിന് നൽകുന്നത്.
Most Read: വ്യാപാര സ്ഥാപനങ്ങൾ ‘പണിമുടക്കില്ല’; തുറന്ന് പ്രവർത്തിക്കും