കണ്ണൂർ: ശ്രീ എമ്മിന്റെ മധ്യസ്‌ഥതയില്‍ സിപിഎം-ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നതായി സ്‌ഥിരീകരിച്ച് സിപിഎം നോതാവ് പി ജയരാജന്‍. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതിനുമാണ് ശ്രീ എം ശ്രമിച്ചത് എന്നും ഇതിനെ സിപിഎം-ആർഎസ്എസ് ബന്ധമായി കൽപ്പിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ സമാധാനത്തിനായി ചേർന്ന ഉഭയകക്ഷി ചർച്ചയെ മറ്റൊരു രീതിയിൽ ചിത്രീകരിക്കുന്നത് യുഡിഎഫ്-ആർഎസ്എസ് ബാന്ധവം മറച്ചു വെക്കാനാണ് എന്നും പി ജയരാജൻ ആരോപിച്ചു. എംവി ഗോവിന്ദന്റെ പ്രസ്‌താവന എന്തുകൊണ്ടെന്ന് അറിയില്ല. ഏത് സാഹചര്യത്തിലാണ് എം വി ഗോവിന്ദൻ അത്തരമൊരു പ്രസ്‌താവന നടത്തിയതെന്ന് തനിക്കറിയില്ല. ചർച്ചയിൽ താൻ പങ്കെടുത്തത് കൊണ്ടാണ് വ്യക്‌തമായി പറയുന്നത്. സിപിഎം-ആർഎസ്എസ് ചർച്ച നടന്നിട്ടില്ലെന്ന് നേരത്തെ എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
രാഷ്‌ട്രീയ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സംഘര്‍ഷത്തില്‍ ഭാഗഭാക്കുകളായ പാര്‍ട്ടികള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തണം എന്നുള്ളത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗത്തിന്റെ തീരുമാനമാണ്. ശ്രീ എം മുന്‍കൈ എടുത്തും അല്ലാതെയും അത്തരം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
ചര്‍ച്ചയുടെ ഭാഗമായി ശ്രീ എം മുഖ്യമന്ത്രിയെയും ആര്‍എസ്എസ് നേതാക്കളെയും സിപിഎം നേതാക്കളെയും കണ്ടിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണ് തിരുവനന്തപുരത്തും തുടര്‍ന്ന് കണ്ണൂരും ചര്‍ച്ചകള്‍ നടത്തിയത്. ചര്‍ച്ചയില്‍ സമാധാനഭംഗം ഉണ്ടാകാതിരിക്കാന്‍ ഇടപെടൽ ഉണ്ടാകണമെന്നു തീരുമാനമെടുക്കുകയും പയ്യന്നൂരും തലശ്ശേരിയിലും സമാധാന യോഗങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നു.
2019ൽ കണ്ണൂരിൽ ശ്രീ എം നടത്തിയ പദയാത്രയിൽ കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി, സിപിഎം, സിപിഐ നേതാക്കള്‍, ലീഗ് നേതാവായ ഇടി മുഹമ്മദ് ബഷീര്‍ എന്നിവരൊക്കെ പങ്കെടുത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ശ്രീ എമ്മിന് തിരുവനന്തപുരത്ത് ഭൂമി നൽകിയ വിഷയത്തിൽ പ്രതികരിക്കേണ്ടത് സർക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുമാണ് എന്ന് ജയരാജൻ പറഞ്ഞു.
ആര്‍എസ്എസുമായി സിപിഎമ്മിന് ആശയപരമായ എതിർപ്പുണ്ട്. ആ ആശയ സംഘട്ടനം ഇപ്പോഴും തുടരുന്നുണ്ട്. കോണ്‍ഗ്രസാണ് ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിക്കുന്നത്. 1971ൽ ആർഎസ്എസ് ആസൂത്രണം ചെയ്‌ത തലശ്ശേരി വർഗീയ കലാപം പ്രതിരോധിച്ചത് സിപിഎമ്മാണ്. ഇതിലുള്ള അടങ്ങാത്ത പക കൊണ്ടാണ് സിപിഎമ്മിനെ ആർഎസ്എസ് ആക്രമിക്കാൻ തുടങ്ങിയത്. ജമാഅത്തെ ഇസ്‌ലാമിയും കേരളത്തിലെ മുസ്‌ലിം മതമൗലികവാദികളും കോൺഗ്രസിന്റെ വാലാവുകയാണ്. അവർക്ക് ബിജെപിയെക്കാളും എതിർപ്പ് സിപിഎമ്മിനോടാണ് എന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Also Read: ഗാംഗുലിക്ക് സ്വാഗതം, തീരുമാനം എടുക്കേണ്ടത് അദ്ദേഹം; ബിജെപി