കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിക്ക് പൂർണ സ്വാഗതമെന്ന് ബിജെപി. മാർച്ച് 7ന് കൊൽക്കത്തയിൽ മോദി നടത്തുന്ന റാലിയിൽ ഗാംഗുലി പങ്കെടുക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് ബിജെപിയുടെ പ്രതികരണം.
റാലിയിൽ പങ്കെടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ആരോഗ്യവും മറ്റ് സാഹചര്യങ്ങളും അതിന് അനുവദിക്കുക ആണെങ്കിൽ, അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്ന് ബിജെപി വക്‌താവ് ഷാമിക് ഭട്ടാചാര്യ കൊൽക്കത്തയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
“സൗരവ് വീട്ടിൽ വിശ്രമത്തിലാണെന്ന് ഞങ്ങൾക്കറിയാം. യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് താൽപര്യം ഉണ്ടെങ്കിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യും. അദ്ദേഹം വന്നാൽ, അത് അദ്ദേഹത്തിന് ഏറെ ഇഷ്‌ടപ്പെടുമെന്ന് ഞങ്ങൾ കരുതുന്നു. ജനങ്ങൾക്കും അത് ഇഷ്‌ടമാകും. പക്ഷേ, അദ്ദേഹം വരുമോയെന്ന് ഞങ്ങൾക്ക് അറിയില്ല. അത് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്,”- ഭട്ടാചാര്യ പറഞ്ഞു.
അതേസമയം, വിഷയത്തിൽ ഗാംഗുലിയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി അദ്ദേഹം രാഷ്‌ട്രീയത്തിൽ പ്രവേശിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷായുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരമാണ് ഗാംഗുലി. ഭാര്യ ഡോണ ഗാംഗുലി കൊൽക്കത്തയിൽ അടുത്തിടെ നടന്ന മഹിളാ മോർച്ചയുടെ ദുർഗാ പൂജയിൽ നൃത്തം അവതരിപ്പിച്ചതും അഭ്യൂഹങ്ങൾ ശക്‌തിപ്പെടാൻ കാരണമായിരുന്നു.
പശ്‌ചിമ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകറുമായി കഴിഞ്ഞ വർഷം അവസാനം ഗാംഗുലി നടത്തിയ കൂടിക്കാഴ്‌ചയും രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
Also Read: ബംഗാളിൽ അധികാരത്തിലെത്താൻ ഒരു ഫാസിസ്‌റ്റ് ശക്‌തിയെയും അനുവദിക്കില്ല; തേജസ്വി യാദവ്